കോഴിക്കോട് : കോണ്‍ഗ്രസില്‍ അച്ചടക്കത്തിന്റെ പടവാളുമായി രംഗത്തെത്തിയ കെ.സുധാകരനെതിരേ അതേ നാണയത്തില്‍ ആക്രമിക്കാനൊരുങ്ങി ‘ഇരകള്‍'. അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയതിന് മുന്‍ എംഎല്‍എ കെ.ശിവദാസന്‍ നായരെയും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാറിനെയും സസ്പൻഡ് ചെയ്തതിന് പിന്നാലെയാണ് സുധാകരന്റെ ഭൂതകാലം എഐസിസിയെ അറിയിക്കാന്‍ മറുപക്ഷം തീരുമാനിച്ചത്. ഇതിലും രൂക്ഷമായി സുധാകരൻ നേതൃത്വത്തെ വിമർശിച്ചിട്ടുണ്ടെന്നാണ് ഇവർ പറയുന്നത്.
പഴയ കഥ
സസ്പെന്ഷന് നടപടി പിന്‍വലിക്കാത്ത പക്ഷം കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കുമെന്ന മുന്നറിയിപ്പും കെപിസിസി നേതൃത്വം മുമ്പാകെ മുതിര്‍ന്ന നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എ, ഐ, ഗ്രൂപ്പുകാരും ഗ്രൂപ്പു സമവായങ്ങള്‍ക്കു പുറത്തുള്ളവരുമുള്പ്പെടെയുള്ള വന്‍പട തന്നെ സുധാകരന് മുമ്പ് നടത്തിയ അച്ചടക്ക ലംഘനങ്ങളുടെ പട്ടിക തയാറാക്കുന്നുണ്ട്.
അന്നു സുധാകരൻ!
ഓരോ നേതാക്കള്‍ക്കുമെതിരേ ഓരോകാലഘട്ടത്തിലും സുധാകരന് ഉന്നയിച്ച വിമര്‍ശനങ്ങളാണ് ഇപ്പോള്‍ വീണ്ടും ഉയര്‍ത്തികൊണ്ടുവരുന്നത്. സുധാകരന് ഇപ്പോള്‍ സ്വീകരിച്ച നടപടി കോണ്‍ഗ്രസില്‍ പതിവുള്ള രീതിയല്ല. അങ്ങനെയൊരു രീതിയുണ്ടെങ്കില്‍ സുധാകരന് നിരവധി തവണ നടപടിക്കു വിധേയനാകേണ്ടതായി വരുമെന്നും നേതാക്കള്‍ പറയുന്നു.
അതേസമയം, വിശദീകരണം പോലും ചോദിക്കാതെ നടപടിയെടുത്തതിനെതിരേ എഐസിസി മുമ്പാകെ ഇന്നു നേതാക്കള്‍ പരാതി നല്‍കും. കെ.സുധകാരന്‍ പാര്‍ട്ടി പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് നേതൃത്വത്തിനെതിരേ നടത്തിയ പരാമര്‍ശങ്ങളെല്ലാം വിശദമാക്കികൊണ്ടാണ് നേതാക്കള്‍ എഐസിസിയെ സമീപിക്കുന്നത്.
മുല്ലപ്പള്ളിയും
നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ മുല്ലപ്പള്ളിയെ പരസ്യമായി വിമര്‍ശിച്ചുകൊണ്ട് കെ.സുധാകരന് രംഗത്തെത്തിയിരുന്നു. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് അദ്ദേഹം തന്നെ എഐസിസി മുമ്പാകെ വിശദീകരിക്കുമെന്നാണ് അറിയുന്നത്.
വിട്ടുകൊടുക്കില്ല, സുധാകരന്റെ ഭൂതകാലം പൊക്കാൻ എതിരാളികൾ!
12:08 PM Aug 30, 2021 | Deepika.com