കോട്ടയം: ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപനത്തോടെ തഴയപ്പെട്ടെന്നു കരുതുന്ന കോൺഗ്രസിലെ പ്രബലമായ എ, ഐ ഗ്രൂപ്പുകൾ ഒന്നിക്കുന്നു. ഇനിയും ചേരിതിരിഞ്ഞു നിന്നു വിലപേശിയാൽ നിലനിൽപ്പില്ല എന്നു കണ്ടാണ് നേതൃത്വത്തിനെതിരേ ഒന്നിച്ചുനിന്നു പോരാൻ തയാറെടുക്കുന്നത്. ഹൈക്കമാൻഡും കെ.സുധാകരന്റെയും വി.ഡി.സതീശന്റെയും നേതൃത്വത്തിലുള്ള പുതിയ സംസ്ഥാന നേതൃത്വവും ഗ്രൂപ്പ് മേധാവിത്വത്തിനെതിരേ ശക്തമായ നിലപാട് എടുത്തതോടെയാണ് എ, ഐ ഗ്രൂപ്പുകളുടെ അടിത്തറ ഇളകിത്തുടങ്ങിയത്.
എന്നും വീതം വയ്പ്
ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പും ചേരിതിരിഞ്ഞാണ് പ്രവർത്തനമെങ്കിലും സ്ഥാനമാനങ്ങൾ തീരുമാനിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ പരസ്പരം ധാരണയിൽ എത്തുമായിരുന്നു. ഇതുകൊണ്ട് തന്നെ കോൺഗ്രസിലെ ബഹുഭൂരിപക്ഷം നേതാക്കളും അണികളും ഈ രണ്ടു ഗ്രൂപ്പുകളിൽ ഏതിനോടെങ്കിലും ആഭിമുഖ്യം പുലർത്തുന്നവരായിരുന്നു. സ്ഥാനമാനങ്ങളും പദവികളുമെല്ലാം ഈ ഗ്രൂപ്പ് നേതാക്കൾ വീതംവച്ച് എടുക്കുന്നതായിരുന്നു നിലവിലെ രീതി.
വലിയ തർക്കങ്ങളും വിയോജിപ്പുകളും ഉണ്ടാകുന്ന സാഹചര്യങ്ങളിൽപോലും ഇക്കാര്യങ്ങളിൽ അവർ ധാരണയിൽ എത്തി പാർട്ടിയെ തങ്ങളുടെ പിടിയിൽ നിർത്തുമായിരുന്നു. പ്രതിപക്ഷ നേതാവായി രമേശ ചെന്നിത്തല തുടരട്ടെയെന്നു എ ഗ്രൂപ്പ് തന്നെ നിർദേശിച്ചതു പാർട്ടിയെ തങ്ങളുടെ ഗ്രൂപ്പുകളുടെ കൈപ്പിടിയിൽത്തന്നെ നിർത്താനായിരുന്നു. എന്നാൽ, പുതിയ സംസ്ഥാന നേതൃത്വത്തെ പ്രഖ്യാപിച്ചപ്പോഴും ഡിസിസി പ്രസിഡന്റ്മാരുടെ പട്ടിക പ്രഖ്യാപനത്തിലും ഈ പതിവ് തെറ്റി.
തെരഞ്ഞെടുപ്പ് തെറ്റിച്ചു
സംസ്ഥാന പ്രസിഡന്റ് ആയി കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വന്നതു ഗ്രൂപ്പുകളുടെ താത്പര്യത്തിനു വിരുദ്ധമായിട്ടായിരുന്നു. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കനത്ത തിരിച്ചടി നേരിട്ടതാണ് ഗ്രൂപ്പ് നേതാക്കളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചത്. ഇതോടെ ഗ്രൂപ്പിന് അതീതമായി ചിന്തിക്കുന്ന ഒരു വിഭാഗം ഉയർന്നുവന്നു. ഗ്രൂപ്പുകളികളാണ് പാർട്ടിയെ തകർക്കുന്നതെന്ന വികാരവും ശക്തമായി. ഹൈക്കമാൻഡും ഇതിനോടു യോജിച്ചതോടെയാണ് ഗ്രൂപ്പുകളുടെ കഷ്ടകാലം തുടങ്ങിയത്.
സംസ്ഥാന നേതാക്കളെ തീരുമാനിച്ചപ്പോൾ പുകഞ്ഞുതുടങ്ങിയ പ്രതിഷേധമാണ് ഡിസിസി പ്രസിഡന്റ്മാരുടെ പ്രഖ്യാപനത്തോടെ പൊട്ടിത്തെറിയിൽ എത്തിയിരിക്കുന്നത്. ഇനിയും മിണ്ടാതിരുന്നാൽ കൂടെ നിൽക്കുന്ന അവശേഷിക്കുന്ന അണികൾകൂടി ഗ്രൂപ്പ് വിട്ടുപോകുമെന്ന ആശങ്കയിലാണ് തുറന്നപോരിനു മുതിർന്ന നേതാക്കൾ തന്നെ രംഗത്തുവന്നിരിക്കുന്നത്. എന്നാൽ, മുൻകാലങ്ങളിൽ ലഭിച്ചിരുന്നത്രയും പിന്തുണ ഇപ്പോൾ ഗ്രൗണ്ടിൽ ഇല്ല എന്നതാണ് ഗ്രൂപ്പു നേതാക്കളെ വിഷമിപ്പിക്കുന്നത്.
സജീവ ഗ്രൂപ്പ് പോരാളികൾ ആയിരുന്നവർ പോലും നിഷ്പക്ഷരായി മാറിയതും യുവജന വിഭാഗം ഗ്രൂപ്പുകളികളോടു വിയോജിപ്പ് പ്രകടിപ്പിക്കുന്നതും ഗ്രൂപ്പ് മാനേജർമാർക്കു വലിയ വെല്ലുവിളിയാണ്.
രക്ഷയില്ല, എയും ഐയും ഒന്നിക്കുന്നു
11:04 AM Aug 30, 2021 | Deepika.com