തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് ആറ്റിങ്ങലിൽ അച്ഛനെയും മകളെയും പരസ്യമായി ചോദ്യം ചെയ്ത സംഭവത്തിൽ വനിതാ പോലീസ് ഉദ്യോഗസ്ഥ രജിതയെ നല്ലനടപ്പിനു വിട്ടു. രജിതയെ 15 ദിവസത്തേക്കാണ് കൊല്ലത്ത് പരിശീലനത്തിന് അയച്ചത്. ഇവരെ പിങ്ക് പോലീസ് പട്രോളിൽ നിന്നും മാറ്റിയിട്ടുണ്ട്.
സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിന്റെ നിർദേശ പ്രകാരം തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാർ ഗുരുഡിൻ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുറ്റം ആരോപിക്കപ്പെട്ട വ്യക്തി തെറ്റ് ചെയ്തില്ലെന്ന് വ്യക്തമായ സാഹചര്യത്തിൽ വനിത പോലീസ് ഉദ്യോഗസ്ഥ അദ്ദേഹത്തോട് ക്ഷമ ചോദിക്കണമായിരുന്നുവെന്നും അത് സംഭവിച്ചില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് പിങ്ക് പോലീസുകാരുടെ വാഹനത്തില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ച് അച്ഛനെയും മകളെയും പോലീസുകാരി നടുറോഡില്‍ ചോദ്യം ചെയ്തത്. ഫോണ്‍ പിന്നീട് പോലീസ് വാഹനത്തില്‍ നിന്ന് കണ്ടെടുത്തെങ്കിലും പോലീസ് പരസ്യ ആക്ഷേപം തുടർന്നു. വീഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെ സംസ്ഥാന ബാലാവകാശകമ്മീഷനും കേസെടുത്തിരുന്നു.
ഐഎസ്ആര്ഒയിലേയ്ക്കുള്ള കൂറ്റൻ ചേമ്പറുകളുമായി പോകുന്ന ട്രെയിലറുകള്‍ കാണാൻ മൂന്നുമുക്കിലെത്തിയതായിരുന്നു അച്ഛനും മകളും.
ആറ്റിങ്ങൽ സംഭവം: പോലീസ് ഉദ്യോഗസ്ഥയെ നല്ലനടപ്പിനു വിട്ടു
07:40 PM Aug 29, 2021 | Deepika.com