ന്യൂഡൽഹി: ഹരിയാനയിലെ കർണാലിൽ കർഷകരെ മർദിക്കാൻ പോലീസിന് നിർദേശം നൽകിയ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി. ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയാണ് ഇക്കാര്യം അറിയിച്ചത്. കർണാൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് (എസ്ഡിഎം) ആയുഷ് സിൻഹയാണ് കർഷകരുടെ തലതല്ലിപ്പൊട്ടിക്കണമെന്ന് പോലീസിന് നിർദേശം നൽകിയത്.
പോലീസ് മർദനത്തിൽ പരിക്കേറ്റ കർഷകൻ ഇന്ന് മരിക്കുകയും ചെയ്തു. കർഷകരെ ആക്രമിക്കാൻ സിൻഹ പോലീസിന് നിർദേശം നൽകുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വൻവിമർശനമാണ് ഉയർന്നത്. ബിജെപി എംപി വരുൺ ഗാന്ധിയടക്കം നേതാക്കൾ സംഭവത്തെ അപലപിച്ചു. ഇതോടെയാണ് സിൻഹയ്ക്കെതിരെ നടപടിയെടുക്കുമെന്ന് സർക്കാർ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ട് ദിവസം താൻ ഉറങ്ങിയിരുന്നില്ലെന്നാണ് ഉദ്യോഗസ്ഥൻ ഇതിന് മറുപടി നൽകിയതെന്ന് മന്ത്രി പറഞ്ഞു. സംഭവം അപലപനീയമാണെന്നും ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
"ഇത് വളരെ വ്യക്തമാണ്. വന്നത് ആരായാലും, എവിടുന്നു വന്നത് ആയാലും ഒരാളെപ്പോലും അവിടെ (ബിജെപി യോഗം നടക്കുന്നിടത്ത്) എത്താന്‍ അനുവദിക്കരുത്. എന്തുവില കൊടുത്തും അവരെ തടയണം. ലാത്തി എടുത്ത് അവരെ ശക്തമായി അടിക്കുക.
ഏതെങ്കിലും ഒരു സമരക്കാരനെ ഇവിടെക്കണ്ടാല്‍, അവന്റെ തല പൊട്ടിയിരിക്കുന്നത് എനിക്ക് കാണണം. അവരുടെ തല അടിച്ചു പൊട്ടിക്കുക'- സിന്‍ഹ പറയുന്നു. എന്തെങ്കിലും സംശയമുണ്ടോയെന്ന് സിന്‍ഹ ചോദിക്കുമ്പോള്‍ ഇല്ല സാര്‍ എന്ന് പറയുന്ന പോലീസുകാരെയും വീഡിയോയില്‍ കാണാം.
മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ വിളിച്ചുചേർത്ത ബിജെപി യോഗത്തിൽ പ്രതിഷേധിക്കാനെത്തിയ കർഷകർക്കുനേരേയാണ് ഹരിയാന പോലീസിന്റെ അതിക്രമം ഉണ്ടായത്. ലാത്തിച്ചാർജിൽ പത്തുപേർക്കു പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മൂന്നു പേരിൽ ഒരാൾ ഇന്ന് മരിച്ചു. സംഘർഷത്തിനു പിന്നാലെ നിരവധി ക ർഷകരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ദേശീയപാതകൾ ഉൾപ്പെടെ റോഡുകൾ കർഷകർ ഉ പരോധിച്ചു.
കർണാൽ സന്ദർശിക്കുന്ന മുഖ്യമന്ത്രിക്കും മറ്റു ബിജെപി നേതാക്കൾക്കുമെതിരേ പ്രതിഷേധിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്ന് സംയുക്ത കിസാൻ മോർച്ച ഭാ രവാഹികൾ പറഞ്ഞു. നേതാക്കളെ കരിങ്കൊടി കാണിക്കാനായിരുന്നു തീരുമാനമെന്നും പ്രതിഷേധക്കാർക്കെതിരേ പോലീസ് ബലം പ്രയോഗിക്കുക ആയിരുന്നു വെന്നും ജയ് കിസാൻ ആന്തോളൻ തലവൻ യോഗേന്ദ്ര യാദവ് പറഞ്ഞു.
അംബാലയിലെ ശംഘു ടോൾ പ്ലാസയിൽ ഉൾപ്പെടെ കർഷകർ സംഘടിച്ചെത്തിയതോടെ പ്രതിഷേധം കനത്തു. കിലോമീറ്ററുകളോളം ദൂരത്തിലാണ് പ്രദേശത്ത് ഗ താഗതക്കുരുക്ക് അനുഭവപ്പെട്ടത്. കർഷക പ്രതിഷേധത്തെത്തുടർന്ന് ഡൽഹി-ഹരിയാന റോഡ് ഗതാഗതവും സ്തംഭിച്ചു.
കർഷകരെ പോലീസ് തല്ലിച്ചതയ്ക്കുന്ന തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് പ്രതിഷേധത്തിന്റെ ശക്തി കൂട്ടി. “ഒരിക്കൽക്കൂടി കർഷകരുടെ രക്തം വാർന്നുപോകുന്നു. രാജ്യം അപമാന ഭാരത്താൽ ശിരസ് കുനിക്കുന്നു’’എന്ന് രക്തമൊലിക്കുന്ന കർഷകന്റെ ചിത്രത്തിനൊപ്പം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പോസ്റ്റ്ചെയ്തു.
കർഷകരുടെ തലതല്ലിപ്പൊട്ടിക്കാൻ ഉത്തരവ്; ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി
05:33 PM Aug 29, 2021 | Deepika.com