ആലപ്പുഴ: കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അധ്യക്ഷൻമാരെ പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതികരണവുമായി മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലും ഉമ്മൻ ചാണ്ടിയും രംഗത്ത്.
ഡിസിസി പ്രസിഡന്റുമാരെ തെരഞ്ഞെടുക്കുന്നതിൽ കുറെകൂടി വിശദമായ ചർച്ചകൾ സംസ്ഥാന തലത്തലിൽ നടത്തേണ്ടതായിരുന്നുവെന്നു രമേശ് ചെന്നിത്തല പറഞ്ഞു. ഹൈക്കമാൻഡിന്റെ ഇടപെടൽ കുറച്ചുകൊണ്ടുവരാമായിരുന്നു. സംസ്ഥാനതലത്തിൽ അത്തരത്തിലുള്ള കൂടുതൽ ചർച്ചകൾ ഉണ്ടാകുമെന്ന് പ്രതീക്ഷുക്കകയാണ്. അത്തരത്തിലുള്ള ചർച്ച ഉണ്ടായിരുന്നെങ്കിൽ ഹൈക്കമാൻഡിന്റെ ഇടപെൽ കുറയുമായിരുന്നു. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധി ഇടപെട്ടതിന് അദ്ദേഹത്തിനോട് നന്ദി പറയുന്നു.
കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അധ്യക്ഷൻമാരായ 14 പേർക്കും നല്ലനിലയിൽ പ്രവർത്തിച്ച് പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു. 14 പേരും തന്റെ ആളുകളാണ് എന്ന് താൻ വിശ്വസിക്കുന്നു. ഡിസിസി പട്ടികയെ പൂർണമായി അംഗീകരിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കോണ്‍ഗ്രസ് പാർട്ടിയെ സംബന്ധിച്ചത്തോളം പാർട്ടിയുടെ ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും പാർട്ടി പ്രവർത്തകർ അംഗീകരിക്കേണ്ടത്. അഭിപ്രായവ്യത്യാസങ്ങൾ കാണും. എന്നാൽ ഹൈക്കമാൻഡ് ഒരു തീരുമാനം എടുത്താൽ അത് എല്ലാവരും അംഗീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചു: ഉമ്മൻ ചാണ്ടി
കോട്ടയം: ഡിസിസി പ്രസിഡന്റ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചുവെന്ന് ഉമ്മൻ ചാണ്ടി. കോട്ടയം, ഇടുക്കി ജില്ലകളുമായി ബന്ധപ്പെട്ടാണ് തന്റെ പേര് വലിച്ചിഴച്ചത്. ഡിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് ചോദിച്ചത് പാനലാണ്. അതിനാലാണ് മൂന്ന് പേര് കൊടുത്തത്. നാട്ടകം സുരേഷ്, ഫിൽസണ്‍ മാത്യൂ, ജോമോൻ ഐക്കര എന്നിവരുടെ പേരുകളാണ് നിർദേശിച്ചത്. പാനൽ ചോദിച്ചതുകൊണ്ടാണ് മൂന്നു പേരുടെ പേര് കൊടുത്തു. അല്ലെങ്കിൽ ചർച്ച ചെയ്തു ഒരു പേര് കൊടുത്തേനെ.
ഇടുക്കിയിലെ പ്രസിഡന്റിനെ താൻ നിർബന്ധിച്ചു വച്ചതാണെന്ന് വാർത്തകൾ വന്നു. അദ്ദേഹത്തെ തനിക്കറിയാം. എന്നാൽ അദ്ദേഹത്തിന്റെ പേര് താൻ പറയുമെന്ന് അദ്ദേഹം പോലും വിചാരിക്കുന്നില്ല. ചില താത്പര്യങ്ങൾക്കുവേണ്ടി ചിലർ വാർത്തകൾ നൽകുന്നവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അധ്യക്ഷൻമാർക്കായി ചർച്ച നടത്തിയില്ല. അതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയാണ് എല്ലാവരുടെയും ലക്ഷ്യം. ആ ലക്ഷ്യം അനുസരിച്ച് മുന്നോട്ട് പ്രവർത്തിക്കും. ഇതിനുമുൻപും പുനഃസംഘടന നടന്നിട്ടുണ്ട്. അന്നൊക്കെ സംസ്ഥാനത്ത് ഫലപ്രദമായ ചർച്ച നടക്കുന്നതുകൊണ്ട് ഇതുപോലെ ഒരു പ്രശ്നം ഉണ്ടായിട്ടില്ലെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
ഡിസിസി പുനഃസംഘടന: ഫലപ്രദമായ ചർച്ച നടന്നില്ലെന്ന് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും
10:31 AM Aug 29, 2021 | Deepika.com