ന്യൂഡൽഹി: മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും പ്രതിഷേധം ഫലംകണ്ടു. ഇരുവരുടേയും വിശ്വസ്തരെ ഉൾപ്പെടുത്തി ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചു.
കോട്ടയത്ത് ഉമ്മൻ ചാണ്ടി നിർദേശിച്ച നാട്ടകം സുരേഷും ആലപ്പുഴയിൽ ചെന്നിത്തലയുടെ നോമിനി ബാബു പ്രസാദുമാണ് അവസാന നമിഷം പട്ടികയിൽ ഇടംപിടിച്ചത്. ഇതുൾപ്പെടെ മൂന്ന് മാറ്റമാണ് അന്തിമ പട്ടികയിലുണ്ടായത്.
കോട്ടയത്ത് നേരത്തെ ഫിൽസൺ മാത്യൂസിനെയാണ് നിർദേശിച്ചിരുന്നത്. ഫിൽസണ്‍ പകരമായി നാട്ടകം സുരേഷിനെ നിയോഗിച്ചപ്പോൾ ഇടുക്കിയിലും മാറ്റമുണ്ടായി. എസ്. അശോകനെ മാറ്റി സി.പി മാത്യുവിനെ ഇവിടെ ഡിസിസി പ്രസിഡന്റായി നിയോഗിച്ചു.
ആലപ്പുഴയിൽ കെ.പി.ശ്രീകുമാറിന്റെ പേരായിരുന്നു അന്തിമ പട്ടികയിലുണ്ടായിലരുന്നത്. ബാബു പ്രസാദിനെ വെട്ടിയാണ് ശ്രീകുമാറിനെ ഉൾപ്പെടുത്തിയത്. എന്നാൽ ചെന്നിത്തല ഉടക്കിട്ടതോടെ പ്രഖ്യാപനം വൈകി. ഉമ്മൻ ചാണ്ടിയും രമേശിനൊപ്പം ശക്തമായ പ്രതിഷേധം ഉയർത്തി. ഇതോടെ കോൺഗ്രസ് നേതൃത്വത്തിന് വെട്ടിത്തിരുത്തൽ വരുത്തേണ്ടിവന്നു.
മറ്റ് ഡിസിസി പ്രസിഡന്റുമാർ
തിരുവനന്തപുരം: പാലോട് രവി, കൊല്ലം: പി. രാജേന്ദ്ര പ്രസാദ്, പത്തനംതിട്ട: സതീഷ് കൊച്ചുപറമ്പിൽ, എറണാകുളം: മുഹമ്മദ് ഷിയാസ്, തൃശൂർ: ജോസ് വള്ളൂർ, പാലക്കാട്: എ. തങ്കപ്പൻ, മലപ്പുറം: വി.എസ്.ജോയ്, കോഴിക്കോട്: കെ. പ്രവീൺകുമാർ, വയനാട്: എൻ.ഡി. അപ്പച്ചൻ, കണ്ണൂർ: മാർട്ടിൻ ജോർജ്, കാസർഗോഡ്: പി.കെ. ഫൈസൽ.
ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു; ഫിൽസണെ ചാണ്ടിവെട്ടി, ആലപ്പുഴയിൽ ചെന്നിത്തലയുടെ വിശ്വസ്തൻ
10:16 PM Aug 28, 2021 | Deepika.com