ന്യൂഡൽഹി: പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കർഷകർ റോഡ് ഉപരോധിച്ചു. ഹരിയാനയിലെ വിവിധ ദേശിയപാതകൾ കർഷകർ സംഘടിച്ചെത്തി ഉപരോധിച്ചു. ഡൽഹി-അമൃത്സർ ഹൈവേയിൽ കുരുക്ഷേത്രയിലെ റോഡുപരോധം വൻ ഗതാഗതക്കുരുക്കിന് കാരണമായി. അംബാലയിലെ ശംഭു ടോൾപ്ലാസയും കർഷകർ അടപ്പിച്ചു. റോഡിന് കുറുകെ മുള കട്ടിലുകൾ കൊണ്ടിട്ട കർഷകർ ട്രാക്ടറുകളും റോഡിന് കുറുകെയിട്ടു.
ഹരിയാനയിലെ കർണാലിൽ കർഷക സമരത്തിനു നേരെ പോലീസ് അതിക്രമമുണ്ടായത്. ലാത്തിചാർജിൽ പത്തിലേറെ കർഷകർക്ക് ഗുരുതര പരിക്കേറ്റു. ഇതിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്.
ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടർ പങ്കെടുത്ത ബിജെപി യോഗത്തിന് നേരെ പ്രതിഷേധവുമായി എത്തിയ കർഷകരും പോലീസും തമ്മിൽ ഏറ്റുമുട്ടു കയായിരുന്നു. കർണാലിലെ ബസ്താര ടോൾ പ്ലാസയ്ക്ക് സമീപമാണ് സംഘർഷം നടന്നത്.
വരുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടറിന്റെ നേതൃത്വത്തിൽ യോഗം നടക്കുന്ന ഹോട്ടലിന്റെ പുറത്ത് കർഷകർ സംഘടിക്കുകയായിരുന്നു. ഇവരെ പിരിച്ചുവിടാൻ പൊലീസ് ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. കർഷകർ ബിജെപി നേതാക്ക ൾക്ക് എതിരെ കരിങ്കൊടി കാണിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തു. വൻ പൊലീസ് സന്നാഹമാണ് കർഷകരെ നേരിടാൻ അണിനിരന്നത്. പിരി ഞ്ഞുപോകാൻ വിസമ്മതിച്ച കർഷകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു.
പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഹരിയാനയിലെ വിവിധ ദേശീയപാതകൾ കർഷകർ ഉപരോധിച്ചു. കർഷകന്റെ രക്തം ചിന്തിയത് രാജ്യത്തിന് തന്നെ അപമാനമാണെന്ന് വിമർശിച്ച് കൊണ്ട കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലാത്തിച്ചാർജിൽ പരിക്കേറ്റ് ചോരയൊലിപ്പിച്ചു നിൽക്കുന്ന കർഷകന്റെ ചിത്രം സഹിതം ട്വീറ്റ് ചെയ്തു.
പോലീസ് അതിക്രമം; ഹരിയാനയിൽ ദേശിയപാതകൾ ഉപരോധിച്ച് കർഷകർ
07:57 PM Aug 28, 2021 | Deepika.com