ന്യൂഡല്‍ഹി: ഭരണകക്ഷിയായ ബിജെപിയുടെ വരുമാനം റോക്കറ്റ് പോലെ കുതിച്ചു കയറുന്നതു കണ്ട് അന്തംവിട്ടുനിൽക്കുകയാണ് മറ്റു രാഷ്ട്രീയ കക്ഷികൾ. വിവിധ മാർഗങ്ങളിലൂടെ ബിജെപിയുടെ പാർട്ടി ഖജനാവിലേക്ക് ഒഴുകിയെത്തുന്ന കോടികളുടെ ഏഴയലത്തു പോലും എത്താനാവുന്നില്ല മറ്റു രാഷ്ട്രീയ പാർട്ടികൾക്ക്.
ബിജെപി കാശ് വാരുന്പോൾ പ്രധാന പ്രതിപക്ഷമായ കോൺഗ്രസിന്റെ കീശ ചോരുകയാണെന്നാണ് പുതിയ കണക്കുകൾ പറയുന്നത്. 2019-20 വര്‍ഷത്തില്‍ ബിജെപിയുടെ വരുമാനം 50.34 ശതമാനമാണ് വർധിച്ചത്. അത് 3,623.28 കോടിയിലെത്തി. അതേസമയം, കോൺഗ്രസിന്റെ വരുമാനം 25.69 ശതമാനം കുറഞ്ഞ് 682.21 കോടി രൂപയിലൊതുങ്ങി.
പണമൊഴുകുന്നു
ബിജെപി, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, സിപിഎം, സിപിഐ, ബിഎസ്പി എന്നീ ഏഴ് ദേശീയ പാര്‍ട്ടികള്‍ക്കു കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംഭാവനകളിലൂടെയും തെരഞ്ഞെടുപ്പു ബോണ്ടുകളിലൂടെയും ലഭിച്ചത് 4758.20 കോടി രൂപയാണ്. ഇതില്‍ 76.15 ശതമാനം പണവും എത്തിയത് ബിജെപിയുടെ കീശയിലാണ്. മറ്റ് ആറ് ദേശീയ പാര്‍ട്ടികളും വരുമാനത്തില്‍ വളരെ പിന്നിലാണ്. കോണ്‍ഗ്രസിന് 14.24 ശതമാനം ലഭിച്ചപ്പോള്‍ മറ്റുള്ള പാര്‍ട്ടികളുടെ പങ്ക് 3.33 ശതമാനം മാത്രമാണ്.
2018-19 വര്‍ഷത്തില്‍ ബിജെപിയുടെ വരുമാനം 2410.08 കോടി ആയിരുന്നതാണ് 2019-20 വര്‍ഷത്തില്‍ വര്‍ധിച്ച് 3623.28 കോടി രൂപയായത്. അതേസമയം, 2018-19 വര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വരുമാനം 918.03 കോടി രൂപ ആയിരുന്നതില്‍നിന്നു കുറഞ്ഞ് 682.21 കോടി രൂപ ആയി. തൃണമൂല്‍ കോണ്‍ഗ്രസിന്റെയും വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 192.65 കോടി ആയിരുന്നതില്‍നിന്ന് 2019-20 വര്‍ഷത്തില്‍ 143.76 കോടിയായി ചുരുങ്ങി.
സിപിഎമ്മിനും മോശമില്ല
എന്നാല്‍, സിപിഎമ്മിന്റെ വരുമാനത്തില്‍ 2018-19 വര്‍ഷം 100.96 കോടി രൂപ ആയിരുന്നതില്‍നിന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷം 158.62 കോടി രൂപയായി വര്‍ധിച്ചിട്ടുണ്ട്. എന്‍സിപിയുടെയും വരുമാനം അക്കാലയളവില്‍ 50.71 കോടി രൂപ ആയിരുന്നതില്‍നിന്ന് 85.58 കോടി രൂപയായി. ബിഎസ്പിയുടെ വരുമാനം 69.70 കോടി രൂപ ആയിരുന്നതില്‍നിന്ന് 58.24 കോടിയായി കുറഞ്ഞു. സിപിഐയുടെ വരുമാനം 7.15 കോടി രൂപ ആയിരുന്നതിൽനിന്ന് 6.58 കോടി രൂപയായി കുറഞ്ഞു.
തെരഞ്ഞെടുപ്പ് ബോണ്ട്
അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ(എഡിആര്‍) കണക്കുകള്‍ അനുസരിച്ച് ബിജെപി, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ന്‍സിപി എന്നീ പാര്‍ട്ടികള്‍ സ്വീകരിച്ച സംഭാവനയില് 62.92 ശതമാനവും തെരഞ്ഞെടുപ്പു ബോണ്ടുകളിലൂടെയാണ്. രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമായി 3429.55 കോടി രൂപയുടെ തെരഞ്ഞെടുപ്പു ബോണ്ടുകള്‍ ലഭിച്ചപ്പോള്‍ അതിന്റെ 87.29 ശതമാനവും ലഭിച്ചത് ബിജെപിക്കും കോണ്‍ഗ്രസിനും തൃണമൂല്‍ കോണ്‍ഗ്രസിനും എന്‍സിപിക്കും ആണ്.
തെരഞ്ഞെടുപ്പു ബോണ്ടുകള്‍ വഴി ബിജെപി 2,555 കോടി രൂപ സമാരിച്ചപ്പോള് കോണ്‍ഗ്രസിന് ഇതുവഴി ലഭിച്ചത് 317.861 കോടി രൂപയാണ്. തൃണമൂല്‍ കോണ്‍ഗ്രസിന് 100.46 കോടി രൂപയുടെയും എന്‍സിപിക്ക് 20.50 കോടി രൂപയുടെയും തെരഞ്ഞെടുപ്പു ബോണ്ടുകള്‍ ലഭിച്ചു. സിപിഎം, സിപിഐ, ബിഎസ്പി എന്നീ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പു ബോണ്ടുകള്‍ ലഭിച്ചുമില്ല.
ചെലവിലും ബിജെപി
ചെലവിന്റെ കണക്കുകളിലും മുന്നില്‍ ബിജെപിയാണ്. ബിജെപി-1651.02 കോടി, കോണ്‍ഗ്രസ് 999.15 കോടി, സിപിഎം 105.68 കോടി, തൃണമൂല്‍ കോണ്‍ഗ്രസ് - 107.27 കോടി, എന്‍സിപി - 109.18 കോടി, ബിഎസ്പി - 95.05 കോടി, സിപിഐ 6.53 കോടി എന്നിങ്ങനെയാണ് ചെലവിന്റെ കണക്കുകള്‍. തെരഞ്ഞെടുപ്പുകള്‍ക്കും പ്രചാരണങ്ങള്‍ക്കുമായി ബിജെപി കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചെലവഴിച്ചത് 1352.92 കോടി രൂപയാണ്.
പാര്‍ട്ടി സംവിധാനങ്ങള്‍ക്കായി 161.54 കോടി രൂപയും ചെലവഴിച്ചു. തെരഞ്ഞെടുപ്പുകള്‍ക്കായി കോണ്‍ഗ്രസ് ഇക്കാലയളവില്‍ 864.03 കോടി രൂപയും പാര്‍ട്ടി കാര്യങ്ങള്‍ക്കായി 99.393 കോടി രൂപയും ചെലവഴിച്ചു. തെരഞ്ഞെടുപ്പിനായി എന്‍സിപി 84.12 കോടിയും തൃണമൂല്‍ കോണ്‍ഗ്രസ് 74.65 കോടിയും ബിഎസ്പി 51.75 കോടി രൂപയും ചെലവഴിച്ചു.
സെബി മാത്യു
ബിജെപി കാശു വാരുന്നു, കോൺഗ്രസിന്റെ കീശ കീറുന്നു; പുതിയ കണക്കുകൾ ഞെട്ടിക്കുന്നത്
12:19 PM Aug 28, 2021 | Deepika.com