കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കവാടത്തിലുണ്ടായ ഇരട്ട ചാവേർ സ്ഫോടനത്തിലും വെടിവയ്പിലും മരിച്ചവരുടെ എണ്ണം 110 ആയി ഉയർന്നു.
13 യുഎസ് സൈനികരും 28 താലിബാൻ ഭീകരരും സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. അമേരിക്കന്‍ സൈന്യത്തേയും അവരുടെ അഫ്ഗാന് പങ്കാളികളേയും ലക്ഷ്യം വച്ചായിരുന്നു സ്ഫോടനമെന്ന് ഐഎസ് വ്യക്തമാക്കി.
താലിബാൻ നിയന്ത്രണം ഏറ്റെടുത്ത അഫ്ഗാനിസ്ഥാനിൽനിന്നു പലായനം ചെയ്യാൻ ആയിരങ്ങൾ തടിച്ചുകൂടിയിരിക്കുന്ന ആബി കവാടത്തിലായിരുന്നു ആദ്യ സ്ഫോടനം. അമേരിക്കൻ, ബ്രിട്ടീഷ് സൈനികർ നിലയുറപ്പിച്ചിരിക്കുന്നത് ഇവിടെയാണ്.
തൊട്ടടുത്തുള്ള ബാരൺ ഹോട്ടലിനു സമീപം രണ്ടാമത്തെ സ്ഫോടനമുണ്ടായി. കാബൂളിൽ രക്ഷാദൗത്യത്തിനെത്തിയ ഇറ്റാലിയൻ വിമാനത്തിനുനേരേയും വ്യാഴാഴ്ച വെടിവയ്പുണ്ടായി.
കാബൂൾ ഇരട്ട സ്ഫോടനം; മരണം 110 ആയി
04:00 PM Aug 27, 2021 | Deepika.com