കൊച്ചി: കാക്കനാട്ടെ ഫ്ളാറ്റില്‍നിന്നു ലഹരിയുമായി യുവതികളെ അടക്കം പിടികൂടിയ സംഭവത്തിലും കേസ് ഒതുക്കിയതിലും വന്പൻ കളികൾ നടന്നതായി സൂചന. രണ്ടു തവണ നടത്തിയ റെയ്ഡും സംശയത്തിന്റെ നിഴലിൽ ആയിരിക്കുകയാണ്.
ഫ്ളാറ്റില്‍ ലഹരി ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യപരിശോധന നടത്തിയതെന്നാണ് എക്സൈസ് ഭാഷ്യം. ആദ്യ പരിശോധനയിൽ മാരക മയക്കുമരുന്നായ 84 ഗ്രാം എംഡിഎംഎയും യുവതികളടക്കം ഏഴുപേരെയും എക്സൈസ് ഇവിടെനിന്നു പിടികൂടി. എന്നാൽ, പിന്നീടു കേസുമായി ബന്ധമില്ലെന്നു പറഞ്ഞു യുവതിയടക്കം രണ്ടു പേരെ വിട്ടയച്ചു. ഈ സംഭവമാണ് പിന്നീടു വൻ വിവാദമായി വളരുകയും റെയ്ഡ് നടത്തിയ എക്സൈസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിലും സ്ഥലംമാറ്റത്തിലും എത്തുകയും ചെയ്തത്. വിട്ടയച്ചവർക്ക് അടക്കം മയക്കുമരുന്നിനെക്കുറിച്ച് അറിവുണ്ടായിരുന്നു എന്നതിന്റെ തെളിവുകൾ പിന്നീടു പുറത്തുവന്നിരുന്നു. ആരുടെ ഇടപെടലിലാണ് കേസ് അട്ടിമറിക്കപ്പെട്ടതെന്ന അന്വേഷണമാണ് പുരോഗമിക്കുന്നത്.
രണ്ടാം റെയ്ഡും അന്വേഷിക്കും
84 ഗ്രാം മാത്രം മയക്കുമരുന്നു പിടിച്ചആദ്യത്തെ റെയ്ഡ് നടന്നതിനു ശേഷവും ജില്ലാ സ്പെഷല്‍ സ്ക്വാഡ് ഫ്ളാറ്റില്‍ പരിശോധന നടത്തി ഒരു കിലോയിലധികം ലഹരി വസ്തുക്കള്‍ വീണ്ടും പിടികൂടിയിരുന്നു. ഈ സംഭവം ഇപ്പോള്‍ സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്. രഹസ്യ വിവരം ലഭിച്ചിട്ടും ആദ്യം നാമമാത്ര ലഹരി വസ്തു പിടിച്ചു മടങ്ങിയതിലാണ് സംശയം.
മയക്കുമരുന്നിന്റെ വലിയ ശേഖരം പിടിക്കാതിരിക്കാൻ ചെറിയ കേസുകളുടെ രഹസ്യ വിവരം നല്കി അന്വേഷണസംഘത്തിന്റെ ശ്രദ്ധതിരിക്കുന്ന രീതിയും മയക്കുമരുന്ന സംഘങ്ങള്‍ സ്വീകരിക്കാറുണ്ട്. അതാണോ ഈ കേസിൽ ഉണ്ടായതെന്നു സംശയിക്കുന്നുമുണ്ട്. അതേസമയം, കേസിലെ രണ്ടാമത്തെ റെയ്ഡിനെക്കുറിച്ചും വരും ദിവസങ്ങളില്‍ വിശദമായി അന്വേഷണം ഉണ്ടായേക്കുമെന്നാണ് സൂചന.
നാലു പേർക്ക് സ്ഥലംമാറ്റം
കൊച്ചി കാക്കനാട് ഫ്ളാറ്റിൽനിന്നു കോടികളുടെ മയക്കുമരുന്നു പിടികൂടിയ കേസ് അട്ടിമറിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് അഞ്ച് എക്സൈസ് ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല അച്ചടക്ക നടപടി വന്നിട്ടുണ്ട്. കൊച്ചി എക്സൈസ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്യുകയും നാല് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും ചെയ്തു. പ്രതികളെ ഒഴിവാക്കാൻ ശ്രമിച്ചതിനും തൊണ്ടിമുതൽ മാറ്റാൻ ശ്രമിച്ചതും അടക്കമുള്ള സംഭവങ്ങളിൽ വിശദമായ വകുപ്പുതല അന്വേഷണത്തിനും എക്സൈസ് കമ്മീഷണർ ഉത്തരവിട്ടു.
വെള്ളരിക്കുണ്ടിലേക്ക്
റെയ്ഡ് നടത്തിയ എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍. ശങ്കറിനെയാണു സസ്പെൻഡ് ചെയ്തത്. മേല്‍നോട്ടത്തില്‍ വീഴ്ച വരുത്തിയതിനു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. വിനോജിനെ കാസര്‍ഗോഡ് വെള്ളരിക്കുണ്ടിലേക്കു സ്ഥലംമാറ്റി. റെയ്ഡില്‍ പങ്കെടുത്ത പ്രിവന്റീവ് ഓഫീസര്‍ കെ.എസ്. പ്രമോദ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.എസ്. ശിവകുമാര്‍ എം.എ. ഷിബു എന്നിവരെ യാഥാക്രമം മലപ്പുറം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലേക്ക് സ്ഥലംമാറ്റി.
മയക്കുമരുന്നു പിടികൂടിയ സംഭവത്തിൽ എക്സൈസ് സംഘത്തിനു ഗുരുതര വീഴ്ചയുണ്ടായെന്ന അഡീഷണൽ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി.
തൊണ്ടിമുതൽ മാറ്റിയതും എഫ്ഐആറിൽ ക്രമക്കേടു വരുത്തിയതും ഉൾപ്പെടെ ഗുരുതരമായ ക്രമക്കേട് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായതായി ഇതേക്കുറിച്ച് അന്വേഷിച്ച അഡീഷണൽ കമ്മീഷണർ, എക്സൈസ് കമ്മീഷണർക്കു സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ലഹരി മരുന്നു കേസ് മുക്കൽ; പിന്നിൽ വന്പൻ കളികളെന്നു സൂചന!
01:48 PM Aug 27, 2021 | Deepika.com