കോഴിക്കോട്: എംഎസ്എഫ് വിദ്യാര്‍ഥിനി വിഭാഗമായ ഹരിത ഭാരവാഹികള്‍ക്കെതിരേയുള്ള സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പോലീസ് നടപടി കടുപ്പിക്കും. പരാതിയില്‍ പരാമര്‍ശിച്ചിരിക്കുന്ന എംഎസ്എഫ് നേതാക്കളെ ചോദ്യം ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്കാണ് പോലീസ് നീങ്ങുന്നത്.
പരാതിക്കാരായ പെണ്കുട്ടികളില്നിന്നു പോലീസ് മൊഴിയെടുത്തിട്ടുണ്ട്. പരാതിയിലുള്ള കാര്യങ്ങള്‍ തന്നെയാണ് ഇവര്‍ പോലീസിനു മൊഴിയായി നല്‍കിയത്. തുടര്‍ന്നുള്ള അന്വേഷണത്തോടു പൂര്‍ണമായും സഹകരിക്കുമെന്നു ഹരിത നേതാക്കള്‍ പറഞ്ഞു. സമ്മർദമുണ്ടെങ്കിലും പരാതി പിന്‍വലിക്കില്ലെന്നും ഇവര്‍ പറഞ്ഞു.
നേതാക്കൾക്ക് അതൃപ്തി
അതേസമയം, മുസ്ലിം ലീഗ് നിലപാടില്‍ ഹരിത നേതാക്കള്‍ അതൃപ്തിയിലാണ്. പരാതിയില്‍ പറയുന്ന എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസിനെതിരേ ലീഗ് നേതൃത്വം ഇതുവരെയും നടപടി സ്വീകരിക്കാത്തതാണ് ഹരിത നേതാക്കളെ അലട്ടുന്നത്.
ഫേസ്ബുക്കില്‍ കുറ്റസമ്മതം നടത്തിയാല്‍ മാത്രം പോരെന്നും അച്ചടക്ക നടപടിയാണ് വേണ്ടതെന്നുമാണ് അവർ പറയുന്നത്. നിലവില്‍ പരാതിക്കാരാണ് പ്രതിസ്ഥാനത്തുള്ളത്. ഈ നിലപാടില്‍ മാറ്റംവരണം. സ്ത്രീവിരുദ്ധ പരാമര്‍ശമുന്നയിച്ച നേതാവിനെതിരേ പാര്‍ട്ടി നടപടിയെടുക്കാതെ വനിതാ കമ്മീഷനില്‍ നല്കിയ പരാതി പിന്‍വലിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്.
എന്നാല്‍ ലീഗിലെ പ്രശ്നങ്ങള്‍ പാണക്കാട് ചര്‍ച്ച നടത്തി പരിഹരിക്കുകയാണ് പതിവെന്നു ലീഗ് നേതൃത്വം പറയുന്നു. ഇതിനു വിപരീതമായാണ് ഹരിത നേതാക്കള്‍ നേരിട്ടു വനിതാ കമ്മീഷനെ സമീപിച്ചത് . ഇതു മുസ്ലീം ലീഗില്‍ ഇതുവരെയുള്ള കീഴ്വഴക്കത്തിനു വിരുദ്ധമാണ്.
പ്രശ്നങ്ങളില്‍ പാണക്കാട് നേതൃത്വം പരിഹാരം കാണുംമുമ്പേ കാര്യങ്ങള്‍ പരസ്യമായി പുറത്തെത്തിച്ചതിൽ ഹരിത നേതാക്കള്‍ക്കു വീഴ്ച സംഭവിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിച്ചാല്‍ അത് ഗുരുതര പ്രശ്നങ്ങളിലേക്കു നയിക്കും. അതിനാല്‍ ലീഗ് തീരുമാനത്തിനെതിരേ ഇനിയും നിലപാട് സ്വീകരിച്ചു മുന്നോട്ടുപോയാല്‍ ഹരിത നേതാക്കള്‍ക്കെതിരേ കടുത്ത നടപടിയെടുക്കാനാണ് ലീഗ് നേതൃത്വം തീരുമാനിച്ചത്.
കേസ് ശക്തം
സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി വി. അബ്ദുല്‍ വഹാബ് എന്നിവര്‍ക്കെതിരെ ഐപിസി 354 എ (നാല്) -സ്ത്രീകളോട് ലൈംഗിക ചുവയോടെയുള്ള സംസാരം, ഐപിസി 509 -സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം വെള്ളയില്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് അന്വേഷണത്തിന് വനിത ഇന്‍സ്പെക്ടറെ നിയോഗിക്കുകയായിരുന്നു.
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് അടക്കമുള്ളവര്‍ ലൈംഗികമായി അധിക്ഷേപിച്ചെന്ന് കാണിച്ച് ‘ഹരിത' നല്കിയ പരാതി വനിത കമ്മീഷന് പോലീസിനു കൈമാറിയതോടെയാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
ഹരിതയിലെ പെൺകുട്ടികൾ എന്തു പിഴച്ചു? കുരുക്ക് മുറുക്കി പോലീസ്
01:33 PM Aug 27, 2021 | Deepika.com