ലീഡ്സ്: ലീഡ്സ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് ശക്തമായ നിലയിൽ. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് എട്ടു വിക്കറ്റ് നഷ്ടത്തിൽ 423 റൺസെടുത്തിട്ടുണ്ട്. രണ്ടു വിക്കറ്റ് ശേഷിക്കേ 345 റണ്‍സ് ലീഡായി ആതിഥേയർക്ക്.
ഓപ്പണർമാരായ റോയ് ബേണ്‍സും (61) ഹസീബ് ഹമീദും (68) സെഞ്ചുറി കൂട്ടുകെട്ട് സ്ഥാപിച്ചശേഷമാണു മടങ്ങിയത്. ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് വീണപ്പോഴേക്കും ഇന്ത്യ 57 റണ്‍സ് ലീഡ് വഴങ്ങിയിരുന്നു. ഒന്നാം വിക്കറ്റിൽ 135 റണ്‍സ് നേടിയശേഷമാണ് ഇംഗ്ലീഷ് ഓപ്പണർമാർ പിരിഞ്ഞത്. മൂന്നാം നന്പറായെത്തിയ ഡേവിഡ് മലനും (70) അർധസെഞ്ചുറി നേടി. തുടർന്ന് ക്യാപ്റ്റൻ ജോ റൂട്ടിന്റെ (121) പ്രകടനമായിരുന്നു അരങ്ങേറിയത്.
നേരിട്ട 124-ാം പന്തിൽ ഒരു ഫോറിലൂടെ റൂട്ട് സെഞ്ചുറി തികച്ചു. 14 ഫോറിന്റെ അകന്പടിയോടെയാണ് റൂട്ട് 121 റണ്‍സ് നേടിയത്, റൂട്ടിന്റെ 23-ാം ടെസ്റ്റ് സെഞ്ചുറിയും ഇന്ത്യക്കെതിരായ എട്ടാമത്തെയുമായിരുന്നു. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് നേടിയപ്പോൾ മൊഹമ്മദ് സിറാജും രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റുകൾ വീതം നേടി.
ലീഡ്സിൽ റൂട്ടിന് സെഞ്ചുറി; ഇംഗ്ലണ്ട് ശക്തമായ നിലയിൽ
11:43 PM Aug 26, 2021 | Deepika.com