ലീഡ്സ്: ഇംഗ്ലിണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യക്ക് വൻ നാണക്കേട്. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 78 റൺസിന് എല്ലാവരും പുറത്തായി. ജെയിംസ് ആൻഡേഴ്സന്റെ ബൗളിംഗ് ആക്രമണത്തിൽ ഇന്ത്യയുടെ മുൻനിര തകർന്നു. രാഹുൽ പൂജ്യത്തിന് പുറത്തായപ്പോൾ പുജാര ഒരു റണ്ണിനും വിരാട് കോഹ്ലി ഏഴു റൺസുമായും മടങ്ങി.
54 പന്തിൽ നിന്ന് 18 റൺസുമായി രഹാനെ പിടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും ഉച്ചഭക്ഷണത്തിന് മുമ്പ് തന്നെ ഇന്ത്യക്ക് നാലു വിക്കറ്റുകൾ നഷ്ടമായി. ഒരു ഭാഗത്ത് വിക്കറ്റുകൾ വീണപ്പോൾ പിടിച്ച് നിന്ന രോഹിത് ശർമയെ ക്രെയ്ഗ് ഓവർട്ടൺ പുറത്താക്കിയതോടെ ടീം വീണ്ടും പതറി. 105 പന്തുകൾ നേരിട്ട് 19 റൺസെടുത്താണ് രോഹിത് ശർമ പുറത്തായത്.
ഋഷഭ് പന്ത് (2), രവീന്ദ്ര ജദേജ (4), മുഹമ്മദ് ഷമി (0), ജസ്പ്രീത് ബുംറ (0) എന്നിവർ എളുപ്പം മടങ്ങി. പത്താം വിക്കറ്റിൽ ഇഷാന്ത് ശർമയും സിറാജും ചേർന്ന് നേടിയ 11 റൺസാണ് സ്കോർ 78ൽ എത്തിച്ചത്. മൂന്ന് വിക്കറ്റ് വീതം പിഴുത ജെയിംസ് ആൻഡേഴ്സണും ക്രെയ്ഗ് ഓവർട്ടണും രണ്ട് വിക്കറ്റ് വീതമെടുത്ത ഒലി റോബിൻസണും സാം കറനുമാണ് ഇന്ത്യയെ കടപുഴക്കിയത്.
ഇംഗ്ലീഷ് പേസ് പടയ്ക്ക് മുന്നിൽ നാണംകെട്ട് ഇന്ത്യ; 78 റൺസിന് പുറത്ത്
07:58 PM Aug 25, 2021 | Deepika.com