മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറയെ അധിക്ഷേപിച്ച സംഭവത്തിൽ കേന്ദ്രമന്ത്രി നാരായൺ റാണയെ അറസ്റ്റ് ചെയ്തേക്കും. മുഖ്യമന്ത്രിയെ അടിച്ചേക്കുമെന്ന പരാമർശത്തിൽ നാരായൺ റാണെയ്ക്കെതിരെ പൂന, നാഷിക്, റായ്ഗഡിലെ മഹാദ് എന്നിവിടങ്ങളിൽ പോലീസ് കേസെടുത്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
രത്നഗിരി കോടതിയിൽ മന്ത്രിനൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെ തുടർന്ന് കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റാണെ ബോംബെ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നാണ് റിപ്പോർട്ട്. മന്ത്രിയെ അറസ്റ്റ് ചെയ്യാൻ പോലീസ് സംഘത്തെ അയച്ചതായി നാഷിക് പോലീസ് കമ്മീഷണർ ദീപക് പാണ്ഡെ അറിയിച്ചു.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച വർഷം ഏതാണെന്നറിയാത്ത താക്കറെയെ അടിച്ചേനെയെന്നായിരുന്നു റാണെയുടെ പരാമർശം. സ്വാതന്ത്ര്യം ലഭിച്ച വർഷം ഏതാണെന്ന് മുഖ്യമന്ത്രിക്കറിയാത്തത് ലജ്ജാകരമാണ്. ഓഗസ്റ്റ് 15ന് സംസ്ഥാനത്തെ ജനങ്ങളെ അഭിസംബോധന ചെയ്യവെ സ്വാതന്ത്ര്യം കിട്ടിയ വർഷത്തെക്കുറിച്ച് അന്വേഷിക്കാൻ അദ്ദേഹം പിന്നിലേക്ക് നോക്കി. ഞാൻ അവിടെ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തെ അടിച്ചേനെ– തിങ്കളാഴ്ച റായ്ഗഡ് ജില്ലയിൽ നടന്ന ജൻ ആശീർവാദ് യാത്രയ്ക്കിടെ റാണെ പറഞ്ഞു.
ഉദ്ദവ് താക്കറയെ അടിച്ചേനെ; വിവാദ പ്രസ്താവനയിൽ കുരുങ്ങി കേന്ദ്രമന്ത്രി
02:47 PM Aug 24, 2021 | Deepika.com