കാബൂൾ: താലിബാൻ ഭീകരർ അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീർ പ്രവശ്യ ലക്ഷ്യമാക്കി നീങ്ങുന്നതായി റിപ്പോർട്ട്. അഫ്ഗാനിൽ താലിബാൻ കടന്നു ചെല്ലാത്ത പ്രവശ്യയാണ് പഞ്ച്ശീർ. താലിബാൻ വിരുദ്ധ കോട്ടയായാണ് പഞ്ച്ശീർ അറിയപ്പെടുന്നത്.
മുൻ സർക്കാർ സൈനികർ പഞ്ച്ശീറിൽ ഒത്തുകൂടിയതായും താലിബാൻ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പ്രദേശിക സർക്കാർ പ്രതിനിധികൾ സമാധാനപരമായി ഭരണം കൈമാറാൻ വിസമ്മതിച്ചതോടെ പഞ്ച്ശീർ ലക്ഷ്യമാക്കി താലിബാൻ ഭീകരർ നീങ്ങുന്നതായാണ് വിവരം. താലിബാൻ ഭരണം പിടിച്ചതിനു പിന്നാലെ ആയിരക്കണക്കിന് ആളുകളാണ് പഞ്ച്ശീറിലേക്ക് പലായനം ചെയ്തത്.
താലിബാനെതിരെ പോരാടിയ ഗറില്ലാ നേതാവ് അഹമ്മദ് ഷാ മസൂദിന്റെ ജനനസ്ഥലം കൂടിയാണ് പഞ്ച്ശീർ. അഫ്ഗാനിസ്ഥാന്റെ കാവൽ പ്രസിഡന്റ് താനാണെന്ന് പ്രഖ്യാപിച്ച വൈസ് പ്രസിഡന്റ് അമറുല്ല സാലിഹ് ഇവിടെയാണ് കഴിയുന്നത്. അഹമ്മദ് ഷാ മസൂദിന്റെ മകനായ അഹമ്മദ് മസൂദും സാലിഹിനൊപ്പമുണ്ട്.
അഫ്ഗാനിസ്ഫാന്റെ വടക്കുകിഴക്കൻ മേഖലയിലാണ് പഞ്ച്ശീർ സ്ഥിതി ചെയ്യുന്നത്. അഞ്ച് സിംഹങ്ങളുടെ നാട് എന്നാണ് ഈ താഴ്വരയുടെ പേരിന് അർഥം. തലസ്ഥാനനഗരമായ കാബൂളിൽ നിന്ന് 100 കിലോമീറ്ററോളം അകലെ ഹിന്ദുകുഷ് മലനിരകളുടെ അടുത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്.
പ്രതിരോധക്കോട്ട തകർക്കാൻ; താലിബാൻ പഞ്ച്ശീർ ലക്ഷ്യമാക്കി നീങ്ങുന്നു
11:10 PM Aug 22, 2021 | Deepika.com