ന്യൂഡല്‍ഹി: ആദായനികുതിവകുപ്പിന്റെ പുതിയ ഇ-ഫയലിംഗ് പോർട്ടലിൽ തുടർച്ചയായി തകരാർ സംഭവിക്കുന്ന പശ്ചാത്തലത്തിൽ ഇൻഫോസിസ് മേധാവി സലിൽ പരേഖിനെ കേന്ദ്ര സർക്കാർ വിളിപ്പിച്ചു. തിങ്കളാഴ്ച നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് ധനമന്ത്രാലയം ആവശ്യപ്പെട്ടു.
ഇന്‍ഫോസിസാണ് ആദായനികുതി വകുപ്പിന്റെ പുതിയ ഇ- ഫയലിംഗ് പോര്‍ട്ടല്‍ രൂപകല്‍പ്പന ചെയ്തത്. കഴിഞ്ഞ ജൂൺ മുതലാണ് പോർട്ടൽ പ്രവർത്തനം തുടങ്ങിയത്. നേരത്തെ പോർട്ടലിന്റെ പ്രവർത്തനം സംബന്ധിച്ച് ധനമന്ത്രി നിർമല സീതാരാമൻ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പോർട്ടൽ കൂടുതൽ മാനുഷികവും ഉപയോക്തൃ സൗഹൃദവുമാക്കാൻ പരേഖിനോടും സീനിയർ എക്സിക്യൂട്ടീവ് പ്രവീൺ റാവുവിനോടും ധനമന്ത്രാലയം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പരേഖിനെ വിളിപ്പിച്ച വിവരം ആദായനികുതി വകുപ്പ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അറിയിച്ചത്. തകരാറുകൾ ഇതുവരെ പരിഹരിച്ചിട്ടില്ലെന്ന് മാത്രമല്ല ശനിയാഴ്ച മുതൽ പോർട്ടൽ ലഭ്യമല്ലെന്നും ട്വീറ്റിൽ പറയുന്നു.
ജൂണ്‍ ഏഴിനാണ് പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പ്രൊഫൈല്‍ പരിഷ്കരിക്കുക, പാസ് വേര്‍ഡ് മാറ്റുക തുടങ്ങി ചെറിയ കാര്യങ്ങള്‍ പോലും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി. പോര്‍ട്ടലിന് വേഗത കുറവാണ്, ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ല എന്ന് തുടങ്ങി നിരവധി പരാതികളാണ് വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നത്.
ഇ-ഫയലിംഗ് പോർട്ടൽ തകരാർ; ഇൻഫോസിസ് മേധാവിയെ വിളിപ്പിച്ച് കേന്ദ്രം
04:59 PM Aug 22, 2021 | Deepika.com