തിരുവനന്തപുരം: വൈദ്യുതി വിതരണ മേഖലയിലെ സ്വകാര്യവത്കരണത്തെ, അനുകൂലിച്ച് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പുതിയ താരിഫ് നയത്തിന്റെ കരടു പുറത്തിറക്കി. കെഎസ്ഇബിക്കും സ്വകാര്യ വിതരണ കന്പനികൾക്കും വ്യത്യസ്ത നിരക്ക് ഈടാക്കാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയാണ് പുതിയ കരടു നയം.
വൈദ്യുതി ബോർഡിന്റെ കേന്ദ്ര വൈദ്യുതി നിയമ ഭേദഗതിക്കെതിരേ സംസ്ഥാനത്ത് ഭരണ-പ്രതിപക്ഷ കക്ഷികൾ ഒരുപോലെ പ്രതിഷേധിക്കുന്പോഴാണ്, പുതിയ താരിഫ് കരടു നയത്തിന് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ രൂപം നൽകിയത്.
വൈദ്യുതി ബോർഡിനെ കൂടാതെ, സ്വകാര്യ കന്പനികൾക്കും വൈദ്യുതി വിതരണത്തിന് അനുമതി നൽകുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണ് കേന്ദ്ര വൈദ്യുതി നിയമഭേദഗതി ബില്ലിലെ പ്രധാന വ്യവസ്ഥ. ഇതിനിടയിലാണ് സ്വകാര്യവ്തകരണത്തിന് അനുകൂല നിർദേശങ്ങളുമായി സംസ്ഥാന റഗുലേറ്ററി കമ്മീഷന്റെ താരിഫ് നയം പുറത്തു വന്നത്.
പുതിയ നയം അനുസരിച്ച് അധികമുള്ള വൈദ്യുതി പവർ എക്സേചേഞ്ച് റേറ്റിൽ വ്യാവസായിക, വൻകിട ഉപയോക്താക്കൾക്കും നൽകണം. ഉയർന്ന നിരക്കിൽ വൻകിട ഉപയോക്താക്കൾക്ക് വൈദ്യുതി നൽകുന്നതിലെ ലാഭമാണ്, ഗാർഹിക ഉപഭോക്താക്കൾക്ക് കെഎസ്ഈബി സബ്സിഡിയായി നൽകുന്നത്. ഇത് നിലയ്ക്കുന്നതോടെ ഗാർഹിക നിരക്ക് കുത്തനെ ഉയർത്തേണ്ടി വരുമെന്നാണു കണക്കാക്കുന്നത്.
വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ അടുത്ത സിറ്റിംഗ് സെപ്റ്റംബർ 15നു നടക്കും.
സ്വകാര്യവത്കരണത്തെ അനുകൂലിച്ച് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ താരിഫ് നയം
09:00 PM Aug 20, 2021 | Deepika.com