ന്യൂഡൽഹി: ഭീകരതയുടെ സാമ്രാജ്യങ്ങൾ ക്ഷണികമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിനാശകരമായ ശക്തികൾക്കും ഭീകരതയിലൂടെ സാമ്രാജ്യങ്ങൾ സൃഷ്ടിക്കുക എന്ന പ്രത്യയശാസ്ത്രം പിന്തുടരുന്ന ആളുകൾക്കും കുറച്ചുകാലം ആധിപത്യം സ്ഥാപിക്കാനാകും. എന്നാൽ മനുഷ്യത്വം എന്നെന്നേക്കുമായി അടിച്ചമർത്താനാകാത്തതിനാൽ അവരുടെ നിലനിൽപ്പ് ശാശ്വതമല്ലെന്നും മോദി പറഞ്ഞു.
താലിബാനെ നേരിട്ട് പരാമർശിക്കാതെയാണ് ഭീകരതയ്ക്കെതിരായ മോദിയുടെ ശക്തമായ വാക്കുകൾ. ഗുജറാത്തിലെ സോംനാഥ് ക്ഷേത്രത്തിലെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സോംനാഥ് ക്ഷേത്രം പലതവണ നശിപ്പിക്കപ്പെട്ടു. വിഗ്രഹങ്ങളും പലതവണ നശിപ്പിച്ചു. അതിന്റെ അസ്ഥിത്വം തുടച്ചുനീക്കാൻ ശ്രമിച്ചു. പക്ഷേ എല്ലാ വിനാശകരമായ ആക്രമണങ്ങൾക്കും ശേഷം അത് അതിന്റെ പൂർണ പ്രതാപത്തിൽ ഉയർന്നുവന്നു. ഇത് ആത്മവിശ്വാസം നൽകുന്നതാണെന്നും മോദി പറഞ്ഞു.
വിശ്വാസത്തെ തകർക്കാൻ ഭീകരതയ്ക്ക് കഴിയില്ലെന്നും മോദി കൂട്ടിച്ചേർത്തു.
ഭീകരതയുടെ സാമ്രാജ്യങ്ങൾ ക്ഷണികമാണ്; താലിബാനെ ലക്ഷ്യമിട്ട് മോദി
03:23 PM Aug 20, 2021 | Deepika.com