കൊച്ചി: വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ജോലിക്കെത്തിയ വീട്ടമ്മയെ പീഡിപ്പിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തുകയും അവ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്ത സ്ഥാപന ഉടമ അറസ്റ്റില്‍. വൈറ്റിലയില്‍ വസ്ത്രവ്യാപാര സ്ഥാപനം നടത്തുന്ന തൊടുപുഴ കാരിക്കോട് മുതലക്കോടം വിസ്മയ വീട്ടില്‍ സനീഷിനെ (45) യാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റു ചെയ്തത്.
വിവാഹം കഴിക്കാമെന്നു വാഗ്ദാനം നൽകി ഹോട്ടലിൽ കൊണ്ടുപോയി പ്രതി ബലമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയുമായിരുന്നു. തുടര്‍ന്നു പരാതിക്കാരിയെ ഭീഷണിപ്പെടുത്തി പലതവണ പീഡനത്തിനിരയാക്കി. 50,000 രൂപയും മോതിരവും കൈക്കലാക്കുകയും ചെയ്തു. പ്രതിക്കു മറ്റു പല പെണ്‍കുട്ടികളുമായി ബന്ധമുണ്ടെന്നു മനസിലാക്കിയ പരാതിക്കാരി പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ പീഡനദൃശ്യങ്ങള്‍ പരാതിക്കാരിക്ക് അയച്ചുകൊടുക്കുകയും ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയുമായിരുന്നു.
പോലീസില്‍ പരാതി നല്‍കിയതോടെ ഒളിവില്‍ പോയ പ്രതിയെ തൊടുപുഴയ്ക്കു സമീപം വഴിത്തലയില്നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ മരട് പോലീസ് സ്റ്റേഷനിൽ പീഡനശ്രമത്തിനും തൊടുപുഴ പോലീസ് സ്റ്റേഷനില്‍ കവര്‍ച്ചയ്ക്കും കേസുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വീട്ടമ്മയെ പീഡിപ്പിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തി; വസ്ത്രവ്യാപാരി അറസ്റ്റിൽ
02:36 AM Aug 20, 2021 | Deepika.com