ലണ്ടൻ: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലെ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ടീമിന്റെ സപ്പോർട്ട് സ്റ്റാഫിലെ ഒരംഗത്തിനാണ് രോഗം പിടിപെട്ടത്. പിന്നാലെ ഒരു മുതിർന്ന കളിക്കാരൻ ഉൾപ്പടെ മൂന്ന് പേരെ നിരീക്ഷണത്തിലേക്ക് മാറ്റി. കോവിഡ് പിടിപെട്ട ആളുമായി അടുത്ത സമ്പർക്കമുണ്ടായ മൂന്ന് പേരെയാണ് നിരീക്ഷണത്തിലാക്കിയത്. റിസർവ് പ്ലെയറും കോച്ചിംഗ് സ്റ്റാഫ് അംഗവുമാണ് നിരീക്ഷണത്തിലേക്ക് മാറിയ മറ്റ് രണ്ടുപേർ.
10 ദിവസത്തെ ക്വാറന്റൈനാണ് നിരീക്ഷണത്തിലുള്ളവർക്ക് നിർദ്ദേശിച്ചിരിക്കുന്നത്. ഇതിന് ശേഷം ഇവർക്ക് വീണ്ടും പരിശോധന നടത്തും. രാവിലെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് ടീം അംഗങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും പരിശോധന നടത്തിയത്.
ഇംഗ്ലണ്ടിനെതിരേ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് തയാറെടുക്കുന്ന ടീമിന് കോവിഡ് ബാധ കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഓഗസ്റ്റ് നാലിനാണ് പരമ്പലയിലെ ആദ്യ മത്സരം. ഇതിന് മുന്നോടിയായി ജൂലൈ 20ന് ഇന്ത്യൻ ടീം പരിശീലന മത്സരത്തിനിറങ്ങുന്നുണ്ട്. കൗണ്ടി ഇലവനെതിരായ മത്സരത്തിനായി ടീം ഉടനെ ദർഹാമിലേക്ക് തിരിക്കും. കോവിഡ് ബാധിതരും നിരീക്ഷണത്തിൽ കഴിയുന്നവരെയും ഒഴിവാക്കിയാകും ടീം പുറപ്പെടുക.
ന്യൂസിലൻഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ഇന്ത്യൻ താരങ്ങൾ ഇംഗ്ലണ്ടിൽ അവധി ആഘോഷിക്കുകയായിരുന്നു. ബിസിസിഐ അനുമതിയോടെ ഇംഗ്ലണ്ടിൽ കറങ്ങിയ താരങ്ങളും സപ്പോർട്ടിംഗ് സ്റ്റാഫും വീണ്ടും ബയോ ബബ്ളിൽ പ്രവേശിക്കുന്നതിന് മുന്നോടിയായാണ് കോവിഡ് പരിശോധന നടത്തിയത്.
പന്തിന് പിന്നാലെ സപ്പോർട്ട് സ്റ്റാഫിനും കോവിഡ്; മൂന്ന് പേർ നിരീക്ഷണത്തിൽ
06:58 PM Jul 15, 2021 | Deepika.com