കൊല്ലം: ഭർത്തൃവീട്ടിൽ ദുരൂഹസാഹചര്യത്തിൽ വിസ്മയ എന്ന പെൺകുട്ടി മരിച്ച കേസിലെ പ്രതിയും ഭർത്താവുമായ കിരൺകുമാറിനെതിരായ മർദന കേസ് പുനരന്വേഷിക്കുന്നതിൽ പോലീസ് നിയമോപദേശം തേടും. വിസ്മയുടെ നിലമേലിലെ വീട്ടിൽവച്ച് പെൺകുട്ടിയെയും സഹോദരൻ വിജിത്തിനേയും മർദിച്ച കേസ് പുനരന്വേഷിക്കുന്നതിനാണ് അന്വേഷണ സംഘം നിയമോപദേശം തേടുക.
കഴിഞ്ഞ ജനുവരി രണ്ടിനായിരുന്നു സംഭവം. അന്ന് ചടയമഗലം പോലീസ് കേസെടുത്തെങ്കിലും മോട്ടോർവാഹന വകുപ്പിലെ ഉന്നതർ ഇടപെട്ട് കേസ് ഒത്തുതീർപ്പാക്കി. ഈ കേസ് പുനരന്വേഷിക്കണമെന്ന് വിസ്മയുടെ കുടുംബം ഐജി ഹർഷിത അട്ടല്ലൂരിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെതുടർന്നാണ് പുനരന്വേഷണ സാധ്യത പരിശോധിക്കുന്നത്. നിയമോപദേശം ലഭിച്ച ശേഷമെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകു.
ഇനി കിരണിനെ പോലീസ് കസ്റ്റഡിയിൽ വിടാനുള്ള സാധ്യത കുറവാണ്. ഇയാൾക്ക് കോവിഡ് ബാധിച്ചതിനാൽ കസ്റ്റഡി കാലാവധി നീട്ടാനുള്ള അപേക്ഷ നൽകാൻ അന്വേഷണ സംഘത്തിനായില്ല. എത്രയും പെട്ടെന്ന് കേസിൽ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ഇതിനിടയിൽ അഞ്ചൽ ഉത്ര കൊലക്കസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജി. മോഹൻ രാജിനെ വിസ്മയ കേസിലും നിയോഗിക്കണമെന്ന ആവശ്യവുമായി കുടുംബം രംഗത്തുവന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു നിവേദനം നൽകി. പോലീസ് നിർദേശിച്ച സ്പെഷ്യൽ പ്രോസിക്യൂട്ടർ പട്ടികയിലും മോഹൻ രാജിനാണ് പ്രഥമ പരിഗണന.
കിരണിനെതിരെ പുനരന്വേഷണം; പോലീസ് നിയമോപദേശം തേടും
05:04 PM Jul 15, 2021 | Deepika.com