ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ അന്ധേരിയ മോഡിൽ ഇടിച്ചുനിരത്തപ്പെട്ട ലിറ്റിൽ ഫ്ളവർ പള്ളി പണിത ഭൂമിയുടെ എല്ലാ രേഖകളും ഉണ്ടെന്ന് സ്ഥലത്തിന്റെ മുൻ ഉടമയും ഇടവകാംഗവുമായ പ്രമുഖ മ്യൂസിയോളജിസ്റ്റ് ജോണ് ഫിലിപ്പോസ്.
1982ൽ ചന്ദ്രകിരണ് ത്യാഗി എന്നയാളിൽ നിന്നു വില കൊടുത്തു വാങ്ങിയതാണ് 45 സെന്റ് വരുന്ന പള്ളിയുടെ ഭൂമി. ആ പ്രദേശത്ത് ആദ്യത്തെ വൈദ്യുതി, വെള്ളം കണക്ഷനും ലഭിച്ചതു തനിക്കായിരുന്നു. അന്നു മുതൽ എംസിഡിയിൽ ഇവയുടെ ബില്ലുകളും മുടങ്ങാതെ നൽകുന്നുവെന്നും ജോൺ കൂട്ടിച്ചേർത്തു.
ഇടവക സമൂഹത്തിന്റെ അഭ്യർഥനയെ തുടർന്നു 2005ൽ പൂർണമായും സൗജന്യമായാണു സീറോ മലബാർ സമൂഹത്തിനു പള്ളി പണിയാനായി 40 സെന്റ് സ്ഥലം നൽകിയത്. സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖകളും കൈമാറി. 39 വർഷമായി തന്റെയും പള്ളിയുടെയും കൈവശത്തിലും ഉടമസ്ഥതയിലുമുള്ള സ്ഥലത്താണ് ഏകപക്ഷീയമായി പള്ളി ഇടിച്ചുനിരത്തിയതെന്നതു വേദനാജനകമാണെന്നു ജോണ് പറഞ്ഞു.
സാങ്കേതികമായി ഛത്തർപുർ പ്രദേശങ്ങളും ലിറ്റിൽ ഫ്ളവർ പള്ളി സ്ഥിതി ചെയ്യുന്ന ഡോ. അംബേദ്കർ കോളനിയും ഒരു ഗ്രാമസഭയുടെ ഭൂമിയാണ്. എന്നാൽ, എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങളും ആയുർവേദ കേന്ദ്രവും വീടുകളും അടക്കം മറ്റു നിരവധി സ്ഥാപനങ്ങളും കെട്ടിടങ്ങളും ഇവിടെ ഇപ്പോഴുമുണ്ട്. എന്നിട്ടും ഡൽഹി സർക്കാരിന്റെ റവന്യു വകുപ്പിനു കീഴിലുള്ള ചില അധികാരികൾ ക്രിസ്ത്യൻ പള്ളിയും സമീപത്തെ രണ്ടു കെട്ടിടങ്ങളും മാത്രം വേർതിരിച്ചാണു നടപടിയെടുത്തത്.
മൂന്നു ദിവസത്തിനകം സ്ഥലം വിട്ടുനൽകാൻ കഴിഞ്ഞ വെള്ളിയാഴ്ചയാണു പള്ളി ഗേറ്റിൽ നോട്ടീസ് നൽകിയത്. അടുത്ത ദിവസങ്ങൾ, രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും അവധിദിനങ്ങൾ ആയിരുന്നതിനാൽ ഇതിനെതിരേ സർക്കാർ അധികാരികളെയോ കോടതിയെയോ സമീപിക്കാൻ അവസരം നിഷേധിക്കുകയും ചെയ്തു. ഏഴാം തീയതിയാണ് നോട്ടീസിലുള്ളതെങ്കിലും ഒമ്പതിനു മാത്രമാണ് പള്ളി സെക്യൂരിറ്റിക്കു നൽകിയത്.
തകർക്കപ്പെട്ട പള്ളിക്ക് രേഖകൾ ഉണ്ടെന്നു മുൻ സ്ഥലമുടമ
01:06 PM Jul 14, 2021 | Deepika.com