കൊച്ചി: മുഖ്യമന്ത്രി വിരട്ടി ഭരിക്കാന്‍ നോക്കേണ്ടന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കടകള്‍ എല്ലാ ദിവസവും തുറക്കുമെന്ന വ്യാപാരികളുടെ നിലപാടിനോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച മുഖ്യമന്ത്രിയുടെ സമീപനം അംഗീകരിക്കാന്‍ കഴിയില്ലെന്നും സതീശൻ പറഞ്ഞു.
നിലവിലെ സാമൂഹിക സാമ്പത്തിക ചുറ്റുപാടുകള്‍ മനസിലാക്കി അനുകൂലമായ തീരുമാനമെടുക്കേണ്ട സര്‍ക്കാര്‍ വ്യാപാരികളെ വിരട്ടാന്‍ നോക്കുന്നത് അംഗീകരിച്ച് കൊടുക്കില്ല. സര്‍ക്കാര്‍ സമീപനം ഇതേരീതിയില്‍ തുടര്‍ന്നാല്‍ വ്യാപാരികള്‍ക്കു പ്രതിപക്ഷം പിന്തുണ നല്‍കുമെന്നും വി.ഡി. സതീശന് പറഞ്ഞു.
കഴിഞ്ഞ ലോക്ക്ഡൗണിനേക്കാള്‍ കനത്തതാണ് ഇത്തവണത്തേത്. വ്യാപാരികള്‍ക്കുള്‍പ്പെടെ ആര്‍ക്കും സര്‍ക്കാരില്‍നിന്നും യാതൊരു സഹായവും ലഭിക്കുന്നില്ല. കഴിഞ്ഞ ലോക്ക്ഡൗണ്‍ സമയത്ത് സര്‍ക്കാര്‍ ബാങ്കുകളുടെ യോഗം ഉള്‍പ്പെടെ വിളിച്ചു ചേര്‍ത്തത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്.
കടകള്‍ തുറക്കാത്തത് മൂലം പലരും ദുരിതത്തിലാണ്. ലോണ്‍ എടുത്ത പലവീടുകളിലും ഷൂവും ടൈയും കെട്ടിയ ഗുണ്ടകള്‍ ആണ് ഭീഷണിയുമായി എത്തുന്നത്. സാമ്പത്തികമായി തകര്‍ന്നു നില്ക്കുന്ന വ്യാപാരികളെ സഹായിക്കേണ്ട സര്‍ക്കാര്‍ അവരെ വിട്ടലിന്റെ ഭാഷയില്‍ നേരിടുന്നത് ശരിയല്ല. അതു മുഖ്യമന്ത്രിക്കു ചേര്‍ന്നതല്ല. പാര്‍ട്ടി സെക്രട്ടിറിക്ക് യോജിച്ച ഭാഷ മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്ന് ഉപയോഗിക്കരുത്. ഇത് പിണറായിയുടെ പഴയ രീതിയാണ്. ഇത് കേരളമാണ്. വിരട്ടി ഭരിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്നും അദേഹം പറഞ്ഞു.
നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണ്. സര്‍ക്കാര്‍ വിദഗ്ധരില്‍ തന്നേ ഇതില്‍ രണ്ട് അഭിപ്രായമാണുള്ളത്. രോഗവ്യാപനം കൂടുന്ന തരത്തിലാണ് നിലവിലെ നിയന്ത്രണങ്ങള്‍. അത് മാറണം. ഉദ്യോഗസ്ഥര്‍ എഴുതി കൊടുക്കുന്നതില്‍ ഒപ്പുവയ്ക്കുന്നത് മാത്രമാകരുത് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും ജോലി. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ അതാണ് നടക്കുന്നത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ നിരുപാധിക പിന്തുണയുണ്ടാകും. കോവിഡ് ദുരന്തനിവാരണ കമ്മീഷന് രൂപീകരിച്ച് തകര്‍ന്ന മേഖലകളെ കണ്ടെത്തി അവയെ സഹായിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും വി.ഡി. സതീശന് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി വിരട്ടി ഭരിക്കാന്‍ നോക്കേണ്ട: വി.ഡി. സതീശന്
10:02 AM Jul 14, 2021 | Deepika.com