തിരുവനന്തപുരം: വനിതകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ തന്നെ സമയബന്ധിതമായി കൈകാര്യം ചെയ്യണമെന്ന് ഡിജിപി അനിൽ കാന്ത്. ഇത്തരം പരാതി ലഭിച്ചാല്‍ ഉടന്‍തന്നെ നടപടികള്‍ സ്വീകരിക്കുകയും അതിക്രമത്തിന് ഇരയാകുന്നവരുടെ സുരക്ഷ ഉറപ്പാക്കുകയും വേണമെന്നും ഡിജിപി നിർദേശം നൽകി.
പോലീസ് സ്റ്റേഷനുകളില്‍ ലഭിക്കുന്ന പരാതികള്‍ക്ക് കൈപ്പറ്റ് രസീത് നല്‍കുന്നുവെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്കായിരിക്കും. പോലീസ് സ്റ്റേഷനുകളില്‍ എത്തുന്നവരുടെ പരാതി ഇന്‍സ്പെക്ടര്‍ തന്നെ നേരിട്ട് കേള്‍ക്കേണ്ടതാണ്. ഗൗരവമുള്ള പരാതികളില്‍ അടിയന്തരമായി എഫ്ഐആര്‍ ഫയല്‍ ചെയ്യണം. ഇക്കാര്യങ്ങള്‍ സ്റ്റേഷന് ഹൗസ് ഓഫീസറോ ഡിവൈഎസ്പിയോ നിരീക്ഷിക്കണം.
പോലീസ് പിടികൂടി സ്റ്റേഷനില്‍ കൊണ്ടുവരുന്നവര്‍ മദ്യമോ ലഹരിപദാര്‍ത്ഥങ്ങളോ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അവരെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി നിയമനടപടികള്‍ സ്വീകരിക്കണം.
ഓരോ സ്റ്റേഷനിലും ക്രൈം കേസുകളില്‍ അറസ്റ്റിലാകുന്നവരുടെയും രാത്രി പോലീസ് സ്റ്റേഷനുകളില്‍ കഴിയുന്നവരുടെയും പൂര്‍ണവിവരങ്ങള്‍ അതാത് സബ് ഡിവിഷന് പോലീസ് ഓഫീസര്‍മാര്‍ക്ക് അറിവുണ്ടായിരിക്കണം. അനധികൃതമായി ആരും കസ്റ്റഡിയിൽ ഇല്ലെന്ന് ഉറപ്പാക്കാൻ ഇതുവഴി കഴിയും.
ജാമ്യം ലഭിക്കാത്ത കേസുകളില്‍ അറസ്റ്റിലാകുന്നവരുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കി നിശ്ചിത സമയത്തിനകം തന്നെ കോടതിയില്‍ ഹാജരാക്കുന്നുവെന്ന് സ്റ്റേഷന് ഹൗസ് ഓഫീസര്‍ ഉറപ്പുവരുത്തണമെന്നും ഡിജിപിയുടെ ഉത്തരവിൽ പറയുന്നു.
വനിതകള്‍ക്കെതിരായ അതിക്രമം; ഉടൻ നടപടി സ്വീകരിക്കണമെന്ന് ഡിജിപി
06:39 PM Jul 12, 2021 | Deepika.com