ലക്നോ: അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തര്‍പ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്ക് ചരിത്രവിജയം. ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷസ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി 635 സീറ്റ് നേടി വൻവിജയം കൊയ്തു.
പ്രതിപക്ഷ കക്ഷിയായ സമാജ്വാദി പാർട്ടിക്ക് 103 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. മറ്റുള്ളവർ 87 സീറ്റിലും ജയിച്ചു. ശനിയാഴ്ച ആകെ 825 സീറ്റിൽ 476 ൽ മാത്രമാണ് തെരഞ്ഞെടുപ്പ് നടന്നത്. 349 സ്ഥാനാർഥികൾ എതിരില്ലാതെ ജയിച്ചിരുന്നു.
തെരഞ്ഞെടുപ്പിൽ ബിജെപിയും സഖ്യകക്ഷികളും ചേർന്ന് 635 സീറ്റിൽ കൂടുതൽ നേടിയതായി മുഖ്യമന്ത്രി യോഗിആദിത്യനാഥ് പറഞ്ഞു. അവസാന ഫലം പുറത്തുവരുമ്പോൾ സീറ്റുകൾ വീണ്ടും വർധിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിനു പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമം പൊട്ടിപ്പുറപ്പെട്ടു. ഹാമിർപുർ ജില്ലയിൽ ബിജെപി പ്രവർത്തകർ തങ്ങളുടെ പ്രവർത്തകരെ മർദിച്ചതായും വോട്ടർമാരെ തടഞ്ഞതായും സമാജ്വാദി പാർട്ടി ആരോപിച്ചു. പോലീസുകാർക്കുവരെ സംഘർഷത്തിൽ പരിക്കേറ്റു. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
ഹത്രാസിൽ എസ്പി പ്രവർത്തകന് വെടിവയ്പിൽ പരിക്കേറ്റു. ചാന്ദൗലി ജില്ലയിൽ ബിജെപി- സമാജ്വാദി പ്രവർത്തകർ ഏറ്റുമുട്ടി. കല്ലേറിൽ ബൈക്കുകൾ നശിച്ചു. ഇറ്റാവ, അയോധ്യ, പ്രയാഗ്രാജ്, അലിഗഡ്, പ്രതാപ്ഗഡ്, സോൻഭദ്ര ഉൾപ്പെടെ 17 ജില്ലകളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
യുപി ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പ്: ബിജെപിക്ക് ചരിത്രവിജയം, സംഘർഷം
09:58 PM Jul 10, 2021 | Deepika.com