വെംബ്ലി: യൂറോ കപ്പ് സെമി ഫൈനലിൽ ഡെന്മാർക്കിനെ കീഴടക്കി കരുത്തരായ ഇംഗ്ലണ്ട് ഫൈനലിന് ടിക്കറ്റ് എടുത്തു. എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തിൽ ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് ഇംഗ്ലണ്ട് ഡെന്മാർക്കിനെ വീഴ്ത്തിയത്.
മത്സരത്തിൽ ആദ്യം ലീഡെടുത്തത് ഡെന്മാർക്കായിരുന്നെങ്കിലും പിന്നീട് രണ്ട് ഗോളുകൾ തിരിച്ചടിച്ച് ഇംഗ്ലണ്ട് ഫൈനൽ ഉറപ്പിക്കുകയായിരുന്നു. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1 എന്ന സ്കോറിന് സമനില വഴങ്ങിയതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയത്. എക്സ്ട്രാ ടൈമിൽ ഇംഗ്ലീഷ് നായകൻ ഹാരി കെയ്നാണ് ഇംഗ്ലണ്ടിനായി വിജയഗോൾ നേടി.
30-ാം മിനിറ്റിൽ മിക്കേൽ ഡംസ്ഗാർഡ് ആണ് ഡെന്മാർക്കിനായി ഗോൾ കണ്ടെത്തിയത്. 39-ാം മിനിറ്റിലെ സിമോണ്‍ കെയറിന്റെ പിഴവ് ഡെന്മാർക്കിനിനെ വലിയ തിരിച്ചടിയായി. താരത്തിന്റെ സെൽഫ് ഗോളിലൂടെയാണ് ഇംഗ്ലണ്ടിന് സമനില ലഭിച്ചത്. 104-ാം മിനിറ്റിലായിരുന്നു ഹാരി കെയ്നിന്റെ വിജയഗോൾ പിറന്നത്.
ഇതാദ്യമായാണ് ഇംഗ്ലണ്ട് യൂറോ കപ്പിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. 1996-ൽ സെമി ഫൈനലിലെത്തിയതായിരുന്നു ഇതിനുമുൻപുണ്ടായ വലിയ നേട്ടം. കലാശപ്പോരാട്ടത്തിൽ ഇറ്റലിയാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ. തിങ്കളാഴ്ച പുലർച്ചെ 12.30നാണ് ഫൈനൽ.
ഡെന്മാർക്ക് വീണു, ഇനി ഇംഗ്ലണ്ട് - ഇറ്റലി കലാശപ്പോരാട്ടം
03:46 AM Jul 08, 2021 | Deepika.com