ന്യൂഡൽഹി: മനുഷ്യാവകാശ പ്രവർത്തകനും ഈശോ സഭാ വൈദികനുമായിരുന്ന ഫാ.സ്റ്റാൻ സ്വാമിയുടെ മരണത്തിൽ നാടാകെ പ്രതിഷേധം ഉയരുമ്പോൾ അറസ്റ്റിനെ ന്യായീകരിച്ച് കേന്ദ്ര സർക്കാർ രംഗത്ത്. അറസ്റ്റും തുടർ നടപടികളും നിയമപ്രകാരമാണെന്ന വിശദീകരണമാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്. ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യം ചെയ്തതുകൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയെന്ന വാദമാണ് കേന്ദ്ര സർക്കാരിന്റേത്.
യുഎൻ ഉൾപ്പടെ അന്താരാഷ്ട്ര തലത്തിൽ ഫാ.സ്റ്റാൻ സ്വാമിയുടെ മരണത്തിൽ നടുക്കം രേഖപ്പെടുത്തുമ്പോഴാണ് കേന്ദ്രത്തിന്റെ ന്യായീകരണം എന്നതും ശ്രദ്ധേയമാണ്. മനുഷ്യാവകാശം സംരക്ഷിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യ മന്ത്രാലയം പറയുന്നു. അതിനിടെ വിവിധ മനുഷ്യാവകാശ സംഘടനകളും വിവിധ സഭകളും വിഷയത്തിൽ ശക്തമായ പ്രതിഷേധം തുടരുകയാണ്.
ഫാ.സ്റ്റാൻ സ്വാമിയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പത്തോളം പ്രതിപക്ഷ കക്ഷികൾ രാഷ്ട്രപതിക്ക് കത്ത് നൽകിയിരുന്നു. പ്രമുഖ പ്രതിപക്ഷ പാർട്ടികളെല്ലാം വിഷയത്തിൽ സർക്കാരിനെതിരേ രംഗത്തുവന്നിട്ടുണ്ട്. പ്രതിഷേധം ശക്തമായതോടെയാണ് അറസ്റ്റ് നിയമപരമായിരുന്നുവെന്ന വാദം കേന്ദ്ര സർക്കാർ ഉയർത്തുന്നത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് മുംബൈയിലെ ഹോളിഫാമിലി ആശുപത്രിയിൽ ഫാ.സ്റ്റാൻ സ്വാമിയുടെ അന്ത്യം സംഭവിച്ചത്. പിന്നീട് ബോംബെ ഹൈക്കോടതി നിർദ്ദേശപ്രകാരം പോസ്റ്റ്മോർട്ടം നടത്തി. ചൊവ്വാഴ്ച വൈകിട്ടോടെ ബാന്ദ്രയിലെ സെന്റ് പീറ്റേഴ്സ് പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. 2020 ഒക്ടോബർ എട്ടിനാണ് നക്സൽ ബന്ധം ആരോപിച്ച് എൻഐഎ അറസ്റ്റ് ചെയ്തത്. അന്ന് മുതൽ തടവിലായിരുന്ന ഫാ.സ്റ്റാൻ സ്വാമിയുടെ ആരോഗ്യനില പിന്നീട് വഷളാവുകയായിരുന്നു.
പാർക്കിൻസണ്സ് രോഗബാധിതനായ അദ്ദേഹത്തെ ഒടുവിൽ ബോംബെ ഹൈക്കോടതി ഇടപെട്ടാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിനിടെ കോവിഡ് ബാധിതനാകുകയും ചെയ്തു. ഒരുമാസത്തോളം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്.
ഫാ.സ്റ്റാൻ സ്വാമിയുടെ മരണം: നാടാകെ പ്രതിഷേധം; അറസ്റ്റ് ന്യായീകരിച്ച് കേന്ദ്രം
06:56 PM Jul 07, 2021 | Deepika.com