പോർട്ടോപ്രിൻസ്: ഹെയ്തി പ്രസിഡന്റ് ജൊവനെല് മോസെ (53) വീടിനുള്ളിൽ അക്രമികളുടെ വെടിയേറ്റു മരിച്ചു. തലസ്ഥാനമായ പോർട്ടോപ്രിൻസിലെ വസതിയിലായിരുന്നു ആക്രമണം നടന്നത്. അജ്ഞാതരായ ഒരു സംഘം ആയുധധാരികൾ വീട്ടിൽ ഇരച്ചുകയറി വെടിവയ്ക്കുകയായിരുന്നു.
അർധരാത്രിയോടെയായിരുന്നു ആക്രമണം. ആക്രമണത്തിൽ പ്രഥമ വനിത മാർട്ടിനെ മോസെയ്ക്കു പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൈക്കൽ മാർട്ടലിക്കു പിൻഗാമിയായി 2017 ഫേബ്രുവരിയിലാണ് മോസെ അധികാരമേറ്റെടുത്തത്. ഫെബ്രുവരിയില്‍ മോസെ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു.
ഹെയ്തിയുടെ ഇടക്കാല പ്രധാനമന്ത്രിയായ ക്ലോഡ് ജോസഫാണ് പ്രസിഡന്റ് കൊല്ലപ്പെട്ട കാര്യം ഔദ്യോഗികമായി അറിയിച്ചത്. പ്രസിഡന്റിനു നേരെയുണ്ടായ ആക്രമണം മനുഷ്യത്വരഹിതവും നിഷ്ഠൂരവും ക്രൂരവുമാണെന്ന് ക്ലോഡ് പറഞ്ഞു. രാഷ്ട്രത്തെ സംരക്ഷിക്കാനുളള എല്ലാ നടപടികളും സ്വീകരിച്ചതായി പ്രധാനമന്ത്രി അറിയിച്ചു.
ദാരിദ്ര്യവും രാഷ്ട്രീയ അസ്ഥിരതയും വര്‍ധിച്ചതോടെയാണ് ഹെയ്തിയില്‍ അക്രമങ്ങള്‍ വര്‍ധിച്ചത്. ഭക്ഷ്യക്ഷാമം രാജ്യത്ത് രൂക്ഷമാണ്.
ഹെയ്തി പ്രസിഡന്റ് വെടിയേറ്റു മരിച്ചു; ഭാര്യക്ക് പരിക്ക്
06:39 PM Jul 07, 2021 | Deepika.com