മുംബൈ: ഈശോ സഭാ വൈദികൻ ഫാ.സ്റ്റാൻ സ്വാമിയുടെ മരണത്തിൽ ബോംബെ ഹൈക്കോടതി നടുക്കവും ദുഃഖവും രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ജാമ്യഹർജി പരിഗണിക്കുന്നതിനിടെ കോടതി മരണവിവരം അറിഞ്ഞത്. കോടതി നടപടികൾക്കിടെ ഫാ.സ്റ്റാൻ സ്വാമിയുടെ അഭിഭാഷകൻ ഡോക്ടർക്ക് ഒരുകാര്യം ബോധിപ്പിക്കാനുണ്ടെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് ഡോക്ടറാണ് കോടതിയിൽ മരണവിവരം അറിയിച്ചത്.
മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമെന്നും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും മഹാരാഷ്ട്ര സർക്കാരിന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിൽ ഉച്ചയ്ക്ക് 1.24 ഓടെയായിരുന്നു അന്ത്യം. ആശുപത്രിയെക്കുറിച്ച് പരാതിയില്ലെങ്കിലും എൻഐഎയെക്കുറിച്ച് പരാതികളുണ്ടെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചിട്ടുണ്ട്.
ഫാ.സ്റ്റാൻ സ്വാമിക്ക് മതിയായ ചികിത്സ ലഭ്യമാക്കിയില്ലെന്നും ആരോഗ്യസ്ഥി വളരെ മോശമായിട്ടും മെച്ചപ്പെട്ട ആശുപത്രിയിലേക്ക് മാറ്റാൻ സാധിച്ചില്ലെന്നും ജെസ്യൂട്ട് സഭ വിമർശനം ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസമായി അദ്ദേഹത്തിന്റെ നില വളരെ മോശമായിരുന്നു. പലവട്ടം മെച്ചപ്പെട്ട ചികിത്സ തേടി കോടതിയെയും അധികാരികളെയും സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ലെന്നാണ് വിമർശനം.
ഫാ.സ്റ്റാൻ സ്വാമിയുടെ മരണത്തിൽ നടുക്കമെന്ന് ബോംബെ ഹൈക്കോടതി
03:37 PM Jul 05, 2021 | Deepika.com