തിരുവനന്തപുരം: ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയയുടെ ഭർത്താവും മോട്ടോർ വാഹനവകുപ്പ് ജീവനക്കാരനുമായ എസ്.കിരണ്‍കുമാറിന് ജയിലിൽ നിന്നും പുറത്തിറങ്ങാത്ത വിധം പൂട്ടിടാൻ പോലീസ് നീക്കം തുടങ്ങി. കേസിൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്ന് ഐജി ഹർഷിത അട്ടല്ലൂരി അന്വേഷണ ഉദ്യോഗസ്ഥനായ ശാസ്താംകോട്ട ഡിവൈഎസ്പിക്ക് നിർദ്ദേശം നൽകി.
വിസ്മയ ജീവനൊടുക്കിയതാണെന്ന സ്ഥിരീകരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടെങ്കിലും പോലീസ് ഇക്കാര്യം അന്തിമമായി വിശ്വസിച്ചിട്ടില്ല. മരണം ഏത് തരത്തിലാണെങ്കിലും ജീവപര്യന്തം കഠിനതടവ് എങ്കിലും പ്രതിക്ക് ലഭിക്കുന്ന രീതിയിൽ കുറ്റപത്രം തയാറാക്കണമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം.
90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതിക്ക് സ്വാഭാവിക ജാമ്യം ലഭിക്കും. ഇത് ഒഴിവാക്കാനുള്ള നീക്കത്തിലാണ് പോലീസ്. വിസ്മയയെ വീട്ടിൽ വച്ചു മാത്രമല്ല പൊതുസ്ഥലത്തും കാറിനുള്ളിലും കിരണ്‍ മർദ്ദിച്ചിരുന്നുവെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
വിസ്മയ മരിച്ച ദിവസം കിരണ്‍ മദ്യപിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഒപ്പം മദ്യപിച്ച സുഹൃത്തുക്കളെ പോലീസ് അടുത്ത ദിവസം ചോദ്യം ചെയ്യും. കിരണിന്റെ ബന്ധുക്കളിൽ ചിലർക്കെതിരേയും പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ടെങ്കിലും തത്കാലം അന്വേഷണം ഈ ദിശയിലേക്ക് പോകില്ല.
കിരണിന് ജീവപര്യന്തമെങ്കിലും ലഭിക്കണം; ഊരാക്കുടുക്കിടാൻ പോലീസ്
02:51 PM Jun 29, 2021 | Deepika.com