ചാത്തന്നൂർ: എംബിബിഎസ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ കേസിൽ തെളിവെടുപ്പ് പൂർത്തിയാകുന്നുവെന്ന് പോലീസ്. പരീക്ഷാ ചീഫ് സൂപ്രണ്ടിനെയും കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.ക്രമക്കേട് നടന്നതായി തനിക്ക് അറിയില്ലെന്ന് ചീഫ് സൂപ്രണ്ടും കർണാടക സ്വദേശിയുമായ ഡോ. കെ.ജി.പ്രകാശ് മൊഴി നല്കി.
വിദ്യാർഥികൾ മാത്രം അറിഞ്ഞാണ് ആൾമാറാട്ടവും ക്രമക്കേടും നടന്നതെന്ന നിലപാടിലാണ് ചീഫ് സൂപ്രണ്ട്. വിദ്യാർഥികൾക്ക് വേണ്ടി മറ്റാരെങ്കിലും പുറത്തിരുന്ന് പരീക്ഷ എഴുതിയോയെന്ന് അറിയില്ലെന്നും അദ്ദേഹം മൊഴി നല്കി.
മിയ്യണൂർ അസീസിയ മെഡിക്കൽ കോളജിൽ എംബിബിഎസ് മൂന്നാം വർഷ പാർട്ട് വൺ പരീക്ഷയെഴുതിയ എഴുകോൺ സ്വദേശി മിഥുൻ ജംസിൻ, തിരുവനന്തപുരം സ്വദേശികളായ പ്രണവ് ജി മോഹൻ, നിബിൽ സാജിദ് എന്നിവരുടെ ഉത്തര കടലാസിലാണ് തിരിമറി കണ്ടെത്തിയത്. ഇവർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ്.
സംഭവത്തിൽ ചീഫ് സൂപ്രണ്ട് ഡോ.കെ.ജി.പ്രകാശ്, ഇൻവിജിലേറ്റർമാരായിരുന്ന മൂന്ന് അധ്യാപകർ എന്നിവർ സസ്പെപെൻഷനിലാണ്. ഇവരെ പരീക്ഷ ഡ്യൂട്ടികളിൽ നിന്നും മാറ്റിനിർത്താനും ആരോഗ്യ സർവകലാശാല ഉത്തരവിട്ടിരുന്നു.
ആൾമാറാട്ടം സംബന്ധിച്ച തെളിവുകൾ ഏകദേശം പൂർത്തിയായിട്ടുണ്ടെന്ന് അന്വേഷണത്തിന് നേതൃത്വം നല്കുന്ന ചാത്തന്നൂർ എസിപി വൈ.നിസാമുദീൻ പറഞ്ഞു. ചോദ്യം ചെയ്യലുകളും രേഖകൾ കണ്ടെത്തലുകളും സിസിടിവി ദൃശ്യങ്ങളുടെ ശേഖരിക്കലും നടത്തി കഴിഞ്ഞു.
പരീക്ഷ പേപ്പർ മെഡിക്കൽ കോളജിൽ നിന്നും കൊണ്ടുപോയ ശേഷമാണ് തിരിമറി നടന്നതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
എംബിബിഎസ് പരീക്ഷയിലെ ആൾമാറാട്ടം; തെളിവെടുപ്പ് പൂർത്തിയാകുന്നു
07:48 PM Jun 28, 2021 | Deepika.com