പാലാ: മാണി സി. കാപ്പന്റെ നേതൃത്വത്തിൽ രൂപീകരിച്ച എൻസികെ എന്ന പാർട്ടിയിൽ പിളർപ്പ്. വർക്കിംഗ് പ്രസിഡന്റ് ബാബു കാർത്തികേയൻ, വൈസ് പ്രസിഡന്റ് പി.ഗോപിനാഥ്, സെക്രട്ടറി ദേവദാസ് തുടങ്ങിയവരാണ് കാപ്പനെതിരേ രംഗത്തെത്തിയിരിക്കുന്നത്. എൻസികെ വിട്ടുവെന്നും ഏത് പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് കൂട്ടായി ആലോചിച്ചു തീരുമാനിക്കുമെന്നും നേതാക്കൾ അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം മാണി സി. കാപ്പന്റെ രാഷ്ട്രീയ നിലപാട് മാറിയെന്നും ഇതിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്നുമാണ് നേതാക്കളുടെ വാദം. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുംബൈയിൽ പോയി എൻസിപി നേതാക്കളെ കണ്ടതും യുഡിഎഫിനെതിരേ പ്രസ്താവന നടത്തിയതുമെല്ലാം പാർട്ടിയിൽ ആലോചിക്കാതെയാണെന്നാണ് രാജിവച്ചവരുടെ വാദം.
നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ സീറ്റ് നിഷേധിച്ചതിന്റെ പേരിലാണ് കാപ്പനും ഒരു വിഭാഗവും എൻസിപി വിട്ടത്. പിന്നീട് എൻസികെ ഉണ്ടാക്കിയ കാപ്പൻ യുഡിഎഫ് സ്ഥാനാർഥിയായി പാലായിൽ ജനവിധി തേടി കേരള കോണ്ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണിയെ തോൽപ്പിക്കുകയും ചെയ്തു.
കാപ്പന് തിരിച്ചടി; എൻസികെയിൽ പിളർപ്പ്
04:44 PM Jun 28, 2021 | Deepika.com