കൊച്ചി: വര്‍ക്കല എസ്ഐ ആനി ശിവയുടെ ജീവിതം സ്ത്രീകള്‍ക്ക് പോരാടാനുള്ള പ്രചോദനമാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സിനിമയിലായിരുന്നെങ്കില്‍ ആനി ശിവ പറഞ്ഞ വാക്കുകള്‍ കേട്ട് നമ്മള് കൈയ്യടിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു.
ആണ്‍കോയ്മയുടെയും, ഈ സമൂഹത്തിന്റെ ഒറ്റപ്പെടുത്തലുകളുടെയും ഇരകളായി നമ്മുടെ സഹോദരിമാരും പെണ്മക്കളും എരിഞ്ഞടങ്ങുന്ന ഈ കെട്ട കാലത്ത്, പ്രതീക്ഷയുടെ പൊന്‍കിരണമാണ് ആനി ശിവയുടെ ജീവിതമെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
ഭർത്താവിനാലും ഉറ്റവരാലും ഉപേക്ഷിക്കപ്പെട്ട് കൈക്കുഞ്ഞുമായി തെരുവിലേക്കിറങ്ങേണ്ടിവരികയും അവിടെ നിന്നും ജീവിതം തിരികെ പിടിച്ച് പോലീസ് കുപ്പായത്തിലെത്തിയ പോരാട്ട കഥയുമാണ് വർക്കല പോലീസ് സ്റ്റേഷൻ എസ്ഐ ആനി ശിവയുടേത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വര്‍ക്കല ശിവഗിരി തീര്‍ത്ഥാടനത്തിന് നാരങ്ങാ വെള്ളം വിറ്റു ജീവിച്ച അതേ സ്ഥലത്ത് ഇന്ന് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്, ഇതിലും വലുതായി എനിക്ക് എങ്ങനെയാണ് എന്റെ ഇന്നലെകളോട് റിവഞ്ച് ചെയ്യാനാവുക.
ഒരു ജീവിതകാലത്തെ മുഴുവന്‍ പ്രതിസന്ധികളോടും ഒറ്റയ്ക്ക് നിന്ന് പോരാടി ജയിച്ച അവളുടെ വാക്കുകള്‍ ഒരു സിനിമാക്കഥയില്‍ ആണെങ്കില്‍ എഴുന്നേറ്റു നിന്ന് കയ്യടിക്കും നമ്മള്. ആണ്‍കോയ്മയുടെയും, ഈ സമൂഹത്തിന്റെ ഒറ്റപ്പെടുത്തലുകളുടെയും ഇരകളായി നമ്മുടെ സഹോദരിമാരും പെണ്മക്കളും എരിഞ്ഞടങ്ങുന്ന ഈ കെട്ട കാലത്ത്, പ്രതീക്ഷയുടെ പൊന്‍കിരണമാണ് ആനി ശിവയുടെ ജീവിതം.
ഇതിനിടയില്‍ അനുഭവിക്കാത്തതായി ഒന്നും ഇല്ല. പക്ഷെ അതിനെയെല്ലാം എതിര്‍ത്ത് സ്വന്തം മകനെയും ചേര്‍ത്ത് നിര്‍ത്തി ഈ സമൂഹത്തിന് മുന്നില്‍ തലയുയര്‍ത്തി നില്ക്കുമ്പോള് അവള് ഒരു ഐക്കണ്‍ ആവുകയാണ്. ഇന്നത്തെ കാലത്ത് സ്ത്രീകള്‍ക്ക് പോരാടാനുള്ള പ്രചോദനമാവണം ആനി ശിവ. അധികം വൈകാതെ നേരിട്ട് കണ്ട് എനിക്ക് സബ് ഇന്‍സ്പെക്ടര്‍ ആനി ശിവയെ ഒന്ന് അഭിനന്ദിക്കണം.
"സിനിമയിലായിരുന്നെങ്കില്‍ നാം കൈയ്യടിച്ചേനെ, അവൾ സ്ത്രീകള്‍ക്ക് പോരാടാനുള്ള പ്രചോദനം'
02:28 PM Jun 27, 2021 | Deepika.com