തിരുവനന്തപുരം: സ്ത്രീപക്ഷ കേരളം എന്ന മുദ്രാവാക്യവുമായി ജൂലൈ ഒന്നു മുതല്‍ ഒരാഴ്ച നീളുന്ന പ്രചാരണ പരിപാടി നടത്തുമെന്ന് സിപിഎം. സ്ത്രീധനത്തിനെതിരെയും സ്ത്രീശാക്തീകരണത്തിനു വേണ്ടിയുമാണ് പ്രചാരണം നടത്തുന്നത്. ഇതിന്റെ ഭാഗമായി സിപിഎം കേഡര്‍മാര്‍ വീടുകളില്‍ സന്ദര്‍ശനം നടത്തുമെന്ന് പാര്‍ട്ടി ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന് പറഞ്ഞു.
അതേസമയം, ജോസഫൈന്റെ പരാമര്‍ശം സമൂഹത്തില്‍ ചര്‍ച്ചയായെന്നും സ്ത്രീയോട് നടത്തിയ വിവാദ പരാമര്‍ശം പൊതുവേ സ്വീകരിക്കപ്പെട്ടില്ലെന്നും വിജയരാഘവൻ പറഞ്ഞു. ജോസഫൈന്റെ പരാമർശം തെറ്റാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അവര്‍ ഖേദം പ്രകടിപ്പിച്ചുവെന്നും വിജയരാഘവൻ വ്യക്തമാക്കി.
സമൂഹത്തില്‍ ചര്‍ച്ച ചെയ്ത വിഷയമായത് കൊണ്ട് സെക്രട്ടറിയേറ്റ് യോഗത്തിലും ഇത് ഉയര്‍ന്നുവന്നു. യോഗത്തില്‍ പങ്കെടുത്ത ജോസഫൈന് നടന്ന സംഭവം വിശദീകരിച്ചു. തുടര്‍ന്ന് പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുകയും രാജിസന്നദ്ധത അറിയിക്കുകയുമായിരുന്നു.- വിജയരാഘവന് പറഞ്ഞു.
"സ്ത്രീപക്ഷ കേരളം' പ്രചാരണവുമായി സിപിഎം; ജൂലൈ ഒന്നു മുതൽ ഒരാഴ്ചത്തെ പരിപാടി
09:43 PM Jun 25, 2021 | Deepika.com