ദുബായി: പാക്കിസ്ഥാൻ സൂപ്പർ ലീഗ് ഫൈനലിൽ നിന്നും രണ്ടു താരങ്ങളെ പാക്ക് ക്രിക്കറ്റ് ബോർഡ് പുറത്താക്കി. യുഎഇയിൽ നടക്കുന്ന ടൂർണമെന്റിനിടെ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനാണ് നടപടി. പെഷവാർ സൽമിയുടെ താരങ്ങളായ ഹൈദർ അലി, ഉമൈദ് ആസിഫ് എന്നിവർക്കാണ് കാലാശപ്പോരാട്ടത്തിൽ കളിക്കാൻ അനുമതി നിഷേധിച്ചിരിക്കുന്നത്.
ഇന്ന് രാത്രി 9.30-നാണ് മുൾട്ടാൻ സുൽത്താൻസ്-പെഷവാർ സൽമിസ് ഫൈനൽ മത്സരം നടക്കുന്നത്. ബുധനാഴ്ച താരങ്ങൾ ബയോ സെക്യുർ ബബ്ളിന് പുറത്തുള്ളവരുമായി സമ്പർക്കം പുലർത്തിയതാണ് നടപടിക്ക് കാരണം. താരങ്ങൾ സാമൂഹ്യ അകലം പാലിച്ചില്ലെന്നും പിസിബി അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെയാണ് നടപടിയുണ്ടായത്. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച രണ്ടു താരങ്ങളും റൂം ക്വാറന്ൈറനിൽ പ്രവേശിച്ചു.
കോവിഡ് പ്രോട്ടോക്കോൾ ലംഘനം യുവതാരം ഹൈദർ അലിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള പാക്ക് ടീമിൽ അലി ഉൾപ്പെട്ടിരുന്നു. എന്നാൽ നടപടിക്ക് പിന്നാലെ ഇരു പരമ്പരയ്ക്കുള്ള ടീമിൽ നിന്നും അലിയെ ഒഴിവാക്കി പകരം ഷൊഹൈബ് മക്സൂദിനെ ടീമിൽ ഉൾപ്പെടുത്താനും പാക്ക് ബോർഡ് തീരുമാനിച്ചു.
കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു; പിഎസ്എൽ ഫൈനലിൽ നിന്നും രണ്ടു താരങ്ങൾ പുറത്ത്
05:22 PM Jun 24, 2021 | Deepika.com