കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സഹായം തേടിയ പെരുമ്പായിക്കാട് മുകളേൽ ജിക്കു ജോസഫ് എന്ന യുവാവിന് ദീപിക ഡോട്ട്കോം വായനക്കാരുടെ കൈത്താങ്ങ്. ജിക്കുവിന്റെ ദുരവസ്ഥ ദീപികയിലൂടെ വായിച്ചറിഞ്ഞ സുമനസുകൾ നൽകിയ 2.90 ലക്ഷം രൂപ കുടുംബത്തിന് നൽകി. രാഷ്ട്രദീപിക ജനറൽ മാനേജർ പ്രൊഡക്ഷൻ ഫാ. മാത്യൂ പടിഞ്ഞാറേക്കുറ്റ് ചെക്ക് ജിക്കുവിന്റെ മാതാവ് മേരിക്കുട്ടിക്ക് കൈമാറി. വായനക്കാരുടെ സഹായത്തിന് കുടുംബം നന്ദി അറിയിച്ചു.
കുടുംബത്തിന്റെ ഏക അത്താണിയായ ജിക്കു കേറ്ററിംഗ് സംബന്ധമായ തൊഴിൽ ചെയ്താണ് ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്നത്. അപ്രതീക്ഷിതമായി ആറ് വർഷം മുൻപ് ഒരിക്കൽ യുവാവിന് മഞ്ഞപ്പിത്തം പിടിപെട്ടു. രോഗം മൂർച്ഛിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കൊടുവിൽ ഭേദമായി. എന്നാൽ അന്ന് തുടങ്ങി ജിക്കുവിനെ വിടാതെ രോഗങ്ങൾ പിന്തുടരുകയായിരുന്നു.
മഞ്ഞപ്പിത്തം മാറി സാധാരണ ജീവിതം തുടങ്ങിയതിന് പിന്നാലെ യുവാവിന്റെ കാലിൽ വലിയ നീരുവന്നു. വിദഗ്ധ പരിശോധന നടത്തിയപ്പോൾ കരൾരോഗമുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. പാരമ്പര്യമായി കരൾരോഗമുള്ള കുടുംബത്തിലെ അംഗമായ ജിക്കുവിനെ രോഗം വേഗം തന്നെ കീഴ്പ്പെടുത്തി. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയല്ലാതെ മറ്റ് മാർഗമില്ലെന്നും ഡോക്ടർമാർ വിധിയെഴുതി. ഏതാണ്ട് 40 ലക്ഷത്തോളം രൂപ ചികിത്സയ്ക്കായി കണ്ടെത്തേണ്ട സാഹചര്യത്തിലാണ് കുടുംബം സുമനസുകൾക്ക് മുൻപിൽ കൈനീട്ടിയത്.
ചാരിറ്റി വിവരങ്ങൾക്ക്..
ജിക്കുവിന് കൈത്താങ്ങായി സുമനസുകൾ
02:06 PM Jun 24, 2021 | Deepika.com