കൊല്ലം: ഭർതൃഗൃഹത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച വിസ്മയയുടെ ഭർത്താവ് കിരണിനെ ഇന്ന് പോലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും. കേസന്വേഷണം നടത്തുന്ന ദക്ഷിണമേഖലാ ഐജി ഹർഷിത അട്ടല്ലൂരി വിസ്മയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറിൽനിന്ന് മൊഴി രേഖപ്പെടുത്തും.
വിസ്മയ തൂങ്ങിമരിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴുത്തിൽ ഷാൾ കുരുങ്ങിയതിന്റെ അടയാളമല്ലാതെ മറ്റ് ക്ഷതങ്ങളൊന്നും മൃതദേഹത്തിലില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. അതേസമയം വിസ്മയയെ കിരൺ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഉറച്ച് വിശ്വസിക്കുകയാണ് വിസ്മയയുടെ സഹോദരനും മാതാപിതാക്കളും. മരിച്ചതിന്റെ തലേദിവസം താൻ മർദിച്ചില്ലില്ലെന്ന കിരണിന്റെ വാദം കളവാണെന്നാണ് ബന്ധുക്കൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.നല്ല പൊക്കമുള്ള വിസ്മയ ശൗചാലയത്തിൽ തൂങ്ങിമരിച്ചെന്ന് പറയുന്നതിൽ ദുരൂഹതയുണ്ടെന്നും വിസ്മയ മരിച്ചുകഴിഞ്ഞ് രണ്ട് മണിക്കൂറിനുശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്നും അവർ വ്യക്തമാക്കുന്നു.
നിലവിലെ കേസ് കൂടാതെ കഴിഞ്ഞ ജനുവരിയിൽ വിസ്മയയുടെ വീട്ടിൽവച്ച് കിരൺ മദ്യലഹരിയിൽ വിസ്മയയേയും സഹോദരനേയും മർദിച്ച സംഭവത്തിലും തുടർന്ന് പോലീസിനെ ആക്രമിച്ചതിനും കേസ് എടുത്ത് പുനരന്വേഷണം നടത്തും. അതിനുള്ള നടപടികളും പോലീസ് ആരംഭിച്ചു. അന്ന് വിസ്മയയേയും സഹോദരനേയും മർദിച്ചശേഷം രക്ഷപെട്ട കിരണിനെ ചടയമംഗലം പോലീസ് പിടികൂടി.സംഭവത്തിൽ എസ്ഐയെ കയ്യേറ്റം ചെയ്തെങ്കിലും കേസെടുത്തില്ല.
മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരെത്തി ഒതുക്കിതീർത്തു. ഈസംഭവത്തിൽ കേസെടുക്കണമെന്ന് വിസ്മയയുടെ ബന്ധുക്കൾ ഐജിയോട് ആവശ്യപ്പെട്ടതിനെതുടർന്നാണ് അവർ നടപടിയെടുത്തത്.
വിസ്മയകേസ്: കിരണിനെ വ്യാഴാഴ്ച കസ്റ്റഡിയിൽ വാങ്ങും
11:09 AM Jun 24, 2021 | Deepika.com