തിരുവനന്തപുരം: കോണ്‍ഗ്രസിൽ സന്പൂർണ അഴിച്ചുപണി നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ജംബോ കമ്മിറ്റികൾ ഒഴിവാക്കും. കെപിസിസിക്ക് സമാനമായ രീതിയിൽ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികൾ പുനഃസംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ചേർന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെപിസിസിക്ക് ഭാരവാഹികളടക്കം 51 അംഗ കമ്മിറ്റിക്കു ധാരണയായെന്നും അദ്ദേഹം പറഞ്ഞു. ഇനി മൂന്ന് വൈസ് പ്രസിഡന്റ്മാർ 15 ജനറൽ സെക്രട്ടറിമാർ ഒരു ട്രഷററും മാത്രമായിരിക്കും കെപിസിസിക്ക് ഉണ്ടാകുക. കോണ്‍ഗ്രസ് ഭാരവാഹിത്വത്തിൽ വനിതകൾക്കും എസ്സി, എസ്ടി വിഭാഗങ്ങൾക്കും പത്ത് ശതമാനം വീതം സംവരണം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ തലങ്ങളിൽ അച്ചടക്ക സമിതികളും സംസ്ഥാന തലത്തിൽ അപ്പീൽ കമ്മിറ്റികളും വരും. ഗുരുതര ആരോപണങ്ങൾക്കു വിധേയരായ നേതാക്കൾക്കെതിരെ കർശന നടപടിയുണ്ടാകും. ബൂത്ത് കമ്മിറ്റിക്ക് താഴെ അയൽക്കൂട്ടം കമ്മിറ്റി പുതുതായി ഉണ്ടാക്കും. കോണ്‍ഗ്രസിന്റെ ഏറ്റവും താഴെതട്ടിലുള്ള ഘടകമായാണ് അയൽകൂട്ടം കമ്മിറ്റികൾ വരുന്നത്. 30-50 വീടുകളെ ഉൾപ്പെടുത്തിയാണ് കമ്മിറ്റികൾ നിലവിൽ വരിക.
പാർട്ടി അംഗങ്ങൾക്ക് രാഷ്ട്രീയവിദ്യാഭ്യാസം നൽകാൻ പൊളിറ്റിക്കൽ സ്കൂൾ ആരംഭിക്കും. സ്കൂൾ രണ്ട് മാസത്തിനുള്ളിൽ തുടങ്ങും. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണം പഠിക്കാൻ അഞ്ച് മേഖലാ കമ്മിറ്റികൾ രൂപീകരിക്കുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
ജംബോ കമ്മിറ്റികൾ ഒഴിവാക്കും; കോണ്‍ഗ്രസിൽ സന്പൂർണ അഴിച്ചുപണി നടത്തുമെന്ന് സുധാകരൻ
08:16 PM Jun 23, 2021 | Deepika.com