കൊച്ചി: ഹെറോയിനുമായി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായ സിംബാബ്വെ പൗരൻ ചിഗ്വാസയില്നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. എന്‍സിബി കസ്റ്റഡിയിലുള്ള ഇവരെ കൊച്ചി, ബംഗളൂരു യൂണിറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്. ഇവരുടെ യാത്രാവിവരങ്ങളും ഫോണ്‍കോള്‍ വിവരങ്ങളും പരിശോധിച്ചതില്നിന്നുമാണു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായ വിവരങ്ങള്‍ പുറത്തുവരുന്നത്.
കഴിഞ്ഞ 19-നാണ് 3.5 കിലോഗ്രാം ഹെറോയിനുമായി വിമാനത്താവളത്തില്‍ പ്രതി പിടിയിലായത്. ദോഹയില്‍നിന്നു ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ കൊച്ചിയിലെത്തിയ ഇവർ ഇവിടെനിന്നു ബംഗളൂരു വഴി ഡല്‍ഹിയിലേക്കു പോകാന്‍ ശ്രമിക്കുമ്പോഴാണു പിടിയിലായത്. ബാഗില്‍ ലഹരി മരുന്നു കണ്ടെത്തിയതോടെ പ്രതിയെ നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയ്ക്കു (എന്‍സിബി) കൈമാറുകയായിരുന്നു.
ഇയാളുടെ ഒപ്പമുണ്ടായിരുന്ന വിദേശ പൗരന്മാരുടെ പക്കലും ഹെറോയിന്‍ ഉണ്ടായിരുന്നതായാണു സംശയം. ഇവര്‍ കൊച്ചിയില്‍നിന്നു ഡല്‍ഹിയിലേക്കു കടന്നതായാണ് സൂചന. ഇവരുടെയും പേരുവിവരങ്ങള്‍ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചിട്ടുണ്ട്. ഉടന്‍ പിടിയിലാകുമെന്നാണു പ്രതീക്ഷ.
ചിഗ്വാസ കടത്താന്‍ ശ്രമിച്ചത് അഫ്ഗാനിസ്ഥാന് നിര്‍മിത ഹെറോയിനാണെന്ന് എന്‍സിബി കണ്ടെത്തിയിട്ടുണ്ട്. അഫ്ഗാനില്‍നിന്നു സിംബാബ്വെയിൽ എത്തിച്ച് അവിടെനിന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കടത്തുകയാണ് ഇവരുള്‍പ്പെട്ട സംഘം ചെയ്യുന്നത്. ചിഗ്വാസ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിലെ കണ്ണിയാണെന്നും വ്യക്തമായിട്ടുണ്ട്.
കടത്തിക്കൊണ്ടുവന്ന ഹെറോയിന്‍ ബംഗളൂരുവിലും ഡല്‍ഹിയിലും കൈമാറാനാണ് തനിക്ക് കിട്ടിയ നിര്‍ദേശമെന്നാണ് ചിഗ്വാസ മൊഴി നല്‍കിയത്. ബംഗളൂരുവിലും ഡല്‍ഹിയിലും നേരത്തെ വന്നിട്ടുണ്ടെന്നും കൊച്ചിയില്‍ ആദ്യമായാണ് വന്നതെന്നും ഇവർ പറഞ്ഞു.
ഹെറോയിൻ കേസ്: സിംബാബ്വെ പൗരനിൽനിന്ന് വിവരങ്ങൾ ലഭിച്ചുവെന്ന് പോലീസ്
02:01 PM Jun 22, 2021 | Deepika.com