ആംസ്റ്റർഡാം: യൂറോ കപ്പിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും ജയിച്ച് ഗ്രൂപ്പ് ചാന്പ്യന്മാരായി നെതർലൻഡ്. ഗ്രൂപ്പ് സി-യിലെ അവസാന മത്സരത്തിൽ വടക്കൻ മാസിഡോണിയയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്താണ് നെതർലൻഡ്സ് ഗ്രൂപ്പിൽ സന്പൂർണ വിജയം സ്വന്തമാക്കിയത്. ടീം നേരത്തേ പ്രീക്വാർട്ടറിൽ പ്രവേശിച്ചിരുന്നു.
നായകൻ ജോർജീന്യോ വൈനാൽഡമിന്റെ ഇരട്ട ഗോളിലാണ് നെതർലൻഡിന്റെ തകർപ്പൻ ജയം. 24-ാം മിനിറ്റിൽ മെംഫിസ് ഡീപേ നെതർലൻഡിനായി ആദ്യ ഗോൾ നേടി. 51,58 മിനിറ്റുകളിലായിരുന്നു ജോർജീന്യോ ഗോൾ കണ്ടെത്തിയത്.
ഈ മത്സരത്തിലൂടെ വടക്കൻ മാസിഡോണിയയുടെ നായകൻ ഗോരാൻ പാൻഡേവ് അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിച്ചു.
ഗ്രൂപ്പ് സി-യിൽ നടന്ന മറ്റൊരു മത്സരത്തിൽ യുക്രെയിനെ ഓസ്ട്രിയ പരാജയപ്പെടുത്തി. ഏകപക്ഷിയമായ ഒരു ഗോളിനായിരുന്നു ഓസ്ട്രിയയുടെ ജയം. 21-ാം മിനിറ്റിൽ ക്രിസ്റ്റോഫ് ബംഗാർട്ട്നർ നേടിയ ഗോളിലായിരുന്നു ഓസ്ട്രിയുടെ ജയം. ഇതോടെ ഓസ്ട്രിയയും പ്രീക്വാട്ടർ ഉറപ്പിച്ചു.
വടക്കൻ മാസിഡോണിയയെ തകർത്ത് ഗ്രൂപ്പ് ചാന്പ്യന്മാരായി നെതർലൻഡ്സ്
11:51 PM Jun 21, 2021 | Deepika.com