ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കണമെന്ന് സുപ്രീംകോടതി. ദുരന്ത നിവാരണ നിയമപ്രകാരം ഇതിനായി ദേശീയ തലത്തിൽ ഏകീകൃത സംവിധാനം കൊണ്ടുവരണമെന്നും കോടതി നിരീക്ഷിച്ചു.
മരണ സര്‍ട്ടിഫിക്കറ്റുകളുടെ പേരിൽ മരിച്ചവരുടെ കുടുംബത്തിന് അനുകൂല്യം നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും കോടതി ആവശ്യപ്പെട്ടു. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്പര്യഹർജിയിലാണ് സുപ്രീംകോടതിയുടെ പരാമർശം.
അതേസമയം, നഷ്ടപരിഹാരം നല്‍കാനാകില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ആരോഗ്യമേഖലയിൽ ചെലവ് വർധിക്കുകയും നികുതി വരുമാനം കുറയുകയും ചെയ്ത സാഹചര്യത്തിൽ നഷ്ടപരിഹാരം നൽകാനാകില്ലെന്നും നയപരമായ വിഷയമായതിനാൽ കോടതി ഇടപെടരുതെന്നുമാണ് കേന്ദ്രത്തിന്റെ വാദം.
കോവിഡ് നഷ്ടപരിഹാരത്തിന് ഏകീകൃത പദ്ധതി ഉണ്ടാകണമെന്ന് സുപ്രീംകോടതി
02:16 PM Jun 21, 2021 | Deepika.com