ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന്റെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിന് ആവശ്യം വേഗത്തിലുള്ള സമ്പൂർണ വാക്സിനേഷൻ ആണ്. അല്ലാതെ മോദി സർക്കാരിന്റെ നിഷ്ക്രിയത്വം മൂലമുണ്ടാകുന്ന വാക്സിൻ ക്ഷാമം മറയ്ക്കാനുള്ള ബിജെപിയുടെ പതിവ് നുണകളും മുദ്രാവാക്യങ്ങളും അല്ലെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.
കോവിഡ് വാക്സിനായ കോവിഷീൽഡിന്റെ ഡോസുകൾ തമ്മിലുള്ള ഇടവേളകളുടെ ദൈർഘ്യം വർധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം ശാസ്ത്രസംഘത്തിന്റെ യോജിപ്പോടെയുള്ളതല്ലെന്ന വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടും സഹിതമായിരുന്നു രാഹുലിന്റെ ട്വീറ്റ്. പ്രധാനമന്ത്രിയുടെ വ്യാജപ്രതിച്ഛായ സംരക്ഷിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നിരന്തരമായ ശ്രമങ്ങൾ വൈറസ് വ്യാപനം സുഗമമാക്കുകയും ആളുകളുടെ ജീവൻ നഷ്ടപ്പെടുത്തുകയും ചെയ്യുമെന്നും കോൺഗ്രസ് നേതാവ് ട്വിറ്ററിൽ കുറിക്കുന്നു.
കോവിഷീൽഡിന്റെ ഡോസുകൾ തമ്മിലുള്ള ഇടവേളകളുടെ ദൈർഘ്യം 12 ആഴ്ചയായി കേന്ദ്രം വർധിപ്പിച്ചിരുന്നു. ഇടവേള വർധിപ്പിച്ചത് സുതാര്യവും ശാസ്ത്രീയ സ്ഥിതിവിവരങ്ങളുടെ അടിസ്ഥാനത്തിലുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർധൻ പ്രതികരിച്ചിരുന്നു. അത്തരമൊരു സുപ്രധാന വിഷയം രാഷ്ട്രീയവൽക്കരിക്കപ്പെടുന്നത് നിർഭാഗ്യകരമാണെന്നും ഹർഷ വർധൻ ട്വീറ്റ് ചെയ്തിരുന്നു.
നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ (എൻടിജിഐ) മേധാവി ഡോ. എൻകെ അറോറയുടെ പ്രസ്താവനയും ആരോഗ്യമന്ത്രി ട്വിറ്ററിൽ പങ്കുവച്ചിരുന്നു. വാക്സിനുകൾ തമ്മിലുള്ള ഇടവേള 12 ആഴ്ച ആകുമ്പോൾ ഫലപ്രാപ്തി 65 ശതമാനം മുതൽ 88 ശതമാനം വരെ വ്യത്യാസപ്പെട്ടിരിക്കുന്നതായി യുകെ ഹെൽത്ത് റെഗുലേറ്റർ പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ പഠനത്തെ ഉദ്ധരിച്ച് ഡോ. അറോറ പറയുന്നു.
വേഗത്തിലുള്ള സമ്പൂര്‍ണ വാക്സിനേഷൻ വേണം, അല്ലാതെ ബിജെപിയുടെ പതിവുനുണകളല്ല: രാഹുല്‍
10:45 PM Jun 16, 2021 | Deepika.com