തിരുവനന്തപുരം: തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയ്ക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കു മന്ത്രിസഭായോഗം അനുമതി നൽകി. സംസ്ഥാന വിഹിതമായി 2100 കോടി രൂപ കിഫ്ബിയിൽ നിന്നും ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾക്കായി വായ്പ എടുക്കുന്നതിന് ഭരണാനുമതി നൽകാൻ തീരുമാനിച്ചു.
റീബിൽഡ് കേരള ഇനീഷ്യേറ്റീവിന് കീഴിൽ ഉൾപ്പെടുത്തി വിവിധ വകുപ്പുകൾ സമർപ്പിച്ച പദ്ധതികൾ അംഗീകരിച്ചു. ചേർത്തല മുനിസിപ്പാലിറ്റിയിൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനായുള്ള പദ്ധതി 5.25 കോടി രൂപ ചെലവിൽ നടപ്പാക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകി. കുട്ടനാട്ടിലെ വൈദ്യുത പ്രസരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഏറ്റെടുക്കാൻ തീരുമാനിച്ച പദ്ധതിയുടെ ചെലവ് 42.60 കോടിരൂപയിൽ നിന്ന് 53.55 കോടിരൂപയായി പുതുക്കുന്നതിനും അംഗീകാരം നൽകി.
ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിംഗ് ലിമിറ്റഡ് കന്പനിയെ 100 ശതമാനം സർക്കാർ ഉടമസ്ഥതയിലുള്ള കന്പനിയാക്കി മാറ്റാൻ തീരുമാനിച്ചു. സംസ്ഥാനത്തെ 27 താൽക്കാലിക ജുഡീഷൽ ഫസ്റ്റ് ക്ലാസ് മിജിസ്ട്രേറ്റ് കോടതികളെ സ്ഥിരം കോടതികളാക്കാൻ തീരുമാനിച്ചു. ഓരോ കോടതിയ്ക്കും 10 തസ്തികകൾ വീതം അനുവദിക്കുമെന്നും മന്ത്രിസഭാ യോഗം അറിയിച്ചു.
അതിവേഗ റെയിൽ: ഭൂമി ഏറ്റെടുക്കലിന് അനുമതി
08:40 PM Jun 09, 2021 | Deepika.com