തിരുവനന്തപുരം: ഇന്ധന വില വർധനയ്ക്കെതിരെ പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എൻ. ഷംസുദ്ദീൻ എംഎൽഎയാണ് അടിയന്തപ്രമേയ നോട്ടീസ് നൽകിയത്. പെട്രോൾ, ഡീസൽ വിലവർധന മൂലം ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചർച്ചചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഇന്ധന വില വർധനയ്ക്ക് കേന്ദ്രമാണ് ഉത്തരവാദിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ഗുരുതര സാഹചര്യമാണ് ഇത്. സംസ്ഥാന സർക്കാരിന് ഇതിൽ പങ്കില്ല. പ്രതിപക്ഷ നോട്ടീസ് ദുഷ്ടലാക്കോടെയാണ്. മറ്റ് സംസ്ഥാനങ്ങളിലെ അത്ര നികുതി പോലും കേരളത്തിലില്ലെന്നും ധനമന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് ഇന്നും ഇന്ധന വില വർധിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. 37 ദിവസത്തിനിടെ 22 തവണയാണ് ഇന്ധനവില വർധിപ്പിച്ചിരിക്കുന്നത്.
കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 95.66 രൂപയും ഡീസലിന് 91.13 രൂപയുമാണ് പുതിയ ഇന്ധനവില. തിരുവനന്തപുരത്ത് പെട്രോളിന് 97.54 രൂപയും ഡീസലിന് 92.90 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിന് 95.95 രൂപയും ഡീസൽ 91.31 രൂപയുമാണ് ഇന്നത്തെ വില.
രാജ്യത്തിന്റെ പല ഭാഗത്തും ഇന്ധന വില ഇതിനോടകം നൂറ് കവിഞ്ഞു. കോവിഡും ലോക്ക്ഡൗണും മൂലം ജനങ്ങള്‍ കനത്ത പ്രതിസന്ധിയിലായ സമയത്താണ് ഇരുട്ടടിയായി ഇന്ധനവില കുതിച്ചുയരുന്നത്.
ഇന്ധന വിലവർധന: അടിയന്തര പ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം
10:26 AM Jun 09, 2021 | Deepika.com