കാട്ടാക്കട: ഓൺലൈനിൽ പഠിച്ചു കൊണ്ടിരുന്ന നാല് പ്ലസ് വൺ വിദ്യാർഥികളെ പോലീസ് തല്ലിച്ചതച്ച സംഭവം വിവാദത്തിലേക്ക്. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻഷൻ അടക്കം നടപടിയുണ്ടാകുമെന്നാണ് സൂചന.
സംസ്ഥാന ബാലവകാശ കമ്മീഷനും പോലീസ് നടപടിയിൽ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുകയും സ്വമേധയാ കേസെടുക്കുകയും ചെയ്തതിനെത്തുടർന്നാണ് ഇവർക്കെതിരെ നടപടി എടുക്കുന്നത്. കാട്ടാക്കട സിഐ, എസ്ഐ എന്നിവർക്കെതിരെ നടപടി വേണമെന്ന് പരക്കെ ആവശ്യമുയർന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം 17വയസുള്ള കുട്ടികളെ കേബിൾ വയർ ഉപയോഗിച്ച് മാതാപിതാക്കളുടെ മുന്നിലിട്ടായിരുന്നു പോലീസ് മൃഗീയമായി മർദിച്ചത്. കഞ്ചാവ് കച്ചവടമാണോടാ, അശ്ലീല വീഡിയോ കാണുകയായിരുന്നോ എന്നിങ്ങനെ ആക്രോശിച്ചും, അസഭ്യം വിളിച്ചുമായിരുന്നു മർദനം.
വീടിനുള്ളിൽ മൊബൈൽ റെയ്ഞ്ചില്ലാത്തതിനാൽ സമീപത്ത് അഞ്ചുതെങ്ങിൻമൂട് യോഗേശ്വര ക്ഷേത്രത്തിലെ പടികെട്ടിലാണ് കുട്ടികൾ പഠിച്ചു കൊണ്ടിരുന്നത്. ക്ഷേത്രത്തിന് ഇരുവശത്തെയും റോഡിലൂടെ എത്തിയ കാട്ടാക്കട പോലീസാണ് കുട്ടികളെ മർദിച്ചത്. ഓട്ടത്തിനിടെ കാൽതെറ്റി വീണുപോയ കുട്ടിയെ തറയിലിട്ട് ചവിട്ടി.
മർദിച്ച് അവശരാക്കിയ കുട്ടികളെ ജീപ്പിൽ കയറ്റി പലയിടത്തും കറങ്ങിയ ശേഷം സ്റ്റേഷനിൽ എത്തിച്ചു. ഇതിനിടെയും അസഭ്യവർഷവും കാലിൽ മർദിക്കുകയും ചെയ്തതായി കുട്ടികൾ പറയുന്നു. വൈകിട്ടോടെ സ്റ്റേഷനിൽ എത്തിച്ച കുട്ടികളെ രക്ഷിതാക്കളെ വരുത്തി അവർക്കൊപ്പം വിട്ടു.
വീട്ടിൽ എത്തിയ ശേഷമാണ് കുട്ടികൾ കാര്യങ്ങൾ പറഞ്ഞതും രക്ഷകർത്താക്കൾ ഇവരുടെ ശരീരത്തിൽ മർദനത്തിന്റെ പാടുകൾ കണ്ടതും. കടുത്ത ശരീരവേദനയും നീരും വന്നതോടെ കുട്ടികളെ രക്ഷിതാക്കൾ കാട്ടാക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തേടി.
കുട്ടികളെ പോലീസ് തല്ലിച്ചതച്ച സംഭവം; ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും
12:09 PM Jun 08, 2021 | Deepika.com