തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിനെ ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നേർക്കുനേർ കൊന്പുകോർത്തു.
കൊടകര കേസ് ഒത്തുതീർക്കാൻ ശ്രമമുണ്ടായെന്ന് സതീശൻ ആരോപിച്ചു. ഒത്തുതീർപ്പിന്റെ പല വിവരങ്ങളും പുറത്തുവരാനുണ്ട്. ബിജെപി അധ്യക്ഷൻ എന്ന് പോലും മുഖ്യമന്ത്രി ഉച്ചരിക്കുന്നില്ല. ബിജെപി നേതാക്കളുടെ പങ്ക് പറയാതിരിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചു. പോലീസ് പണത്തിന്റെ ഉറവിടം അന്വേഷിക്കുന്നില്ല. ബിജെപിയെ ജയിപ്പിക്കാൻ ഒത്തുകളി നടന്നെന്നും സതീശൻ ആരോപിച്ചു.
ഇതോടെ സതീശനെ വെല്ലുവിളിച്ച് മുഖ്യമന്ത്രി രംഗത്തെത്തി. ഒത്തുതീർപ്പിന്റെ വിവരം ഉണ്ടെങ്കിൽ പറയണം എന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. വിവരം പോക്കറ്റിലുണ്ടെങ്കിൽ കാത്തുനിൽക്കാതെ പുറത്തുവിടണം. ഒത്തുതീർപ്പിന്റെ ആൾക്കാർ ആരെന്ന് എല്ലാവർക്കും അറിയാം. അന്വേഷണം ഊർജിതമായി നടക്കുന്നുണ്ട്. ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുഴലിടരുതെന്ന് കുഴൽപ്പണക്കേസിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ട് ഷാഫി പറന്പിൽ എംഎൽഎ പറഞ്ഞു. ഇല്ലെന്ന് മുഖ്യമന്ത്രി മറുപടി നൽകുകയും ചെയ്തു. കുഴൽപ്പണക്കേസിൽ സർക്കാർ ഒത്തുകളിച്ചെന്ന് പറയിക്കരുത്. ഒരു കുഴലിട്ടാൽ അങ്ങോട്ടും ഇങ്ങോടും എന്ന നിലയാകരുതെന്നും ഷാഫി പറഞ്ഞു. ഇതോടെ കുഴൽ അങ്ങോടുമില്ല, ഇങ്ങോട്ടുമില്ല എന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.
കുഴൽപ്പണക്കേസിനെ ചൊല്ലി നിയമസഭയിൽ വാക്പോര്
12:07 PM Jun 07, 2021 | Deepika.com