മലപ്പുറം: ന്യൂനപക്ഷ സ്കോളർഷിപ്പ് അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് മുസ്ലിം ലീഗ്. ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലെ തുടർ നടപടികൾക്കായി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്താൻ സർവകക്ഷി യോഗം തീരുമാനിച്ചിരുന്നു. വിദഗ്ദ്ധ സമിതിയെ നിയമിക്കുക എന്ന അപ്രായോഗികമായ കാര്യമാണെന്നും ഇതിനെ അംഗീകരിക്കാനാവില്ലെന്നും മുസ്ലിം ലീഗ് നേതാക്കൾ പറഞ്ഞു.
കോടതി വിധിയോടെ പാലോളി കമ്മീഷൻ റിപ്പോർട്ട് അസാധുവായി. സച്ചാർ കമ്മീഷൻ റിപ്പോർട്ട് പൂർണമായും നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയാറാവണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. മറ്റ് വിഭാഗങ്ങളിലെ അർഹരായ പിന്നോക്കാകാർക്ക് ആനുകൂല്യങ്ങൾ നൽകുന്നതിന് മുസ്ലീം ലീഗ് എതിരല്ല. എന്നാൽ അതിനെ സച്ചാർ കമ്മീഷനുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോടതി വിധിയോടെ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ നടപ്പാക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് മുസ്ലീം ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. തീരുമാനമെടുക്കാതെ നീട്ടികൊണ്ടുപോകാനുള്ള സർക്കാർ ശ്രമം അംഗീകരിക്കാനാവില്ലെന്നും ഇ.ടി.മുഹമ്മദ് ബഷീർ കൂട്ടിച്ചേർത്തു.
ന്യൂനപക്ഷ സ്കോളർഷിപ്പ് അടിയന്തരമായി പുനഃസ്ഥാപിക്കണം: മുസ്ലിം ലീഗ്
04:39 PM Jun 06, 2021 | Deepika.com