കണ്ണൂർ: കോട്ടയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസിൽ തന്റെ കൈകൾ ശുദ്ധമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. കേസുമായി ബന്ധപ്പെട്ട് കണ്ണൂർ പള്ളിക്കുന്നിലെ വീട്ടിൽ വിജിലൻസ് പരിശോധന അവസാനിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിയിൽ ക്രമക്കേട് നടന്നിട്ടുണ്ട്. അന്ന് ടൂറിസം മന്ത്രിയായിരുന്ന എ.പി അനിൽ കുമാറും ഡിടിപിസിയും ഏൽപ്പിച്ച കരാർ സംഘം കേരളത്തിലെ ടൂറിസം മേഖലയിൽ നടത്തിയ ഏറ്റവും വലിയ കൊള്ളയാണിത്. അഴിമതിയെക്കുറിച്ച് സത്യസന്ധമായ അന്വേഷണം വേണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.
"വിജലൻസ് ഉദ്യോഗസ്ഥർ അന്വേഷണത്തിന് വന്നപ്പോഴാണ് അഴിമതിയിലെ സത്യാവസ്ഥ മനസിലാക്കിയത്. കേസിൽ വിശദമായ അന്വേഷണം നടക്കണമെന്നാണ് എന്റെ നിലപാട്. എന്റെ ഭാഗത്ത് തെറ്റുണ്ടായിട്ടുണ്ടെങ്കിൽ താനും ശിക്ഷിക്കപ്പെടണം. എന്നാൽ പദ്ധതിക്ക് വേണ്ട ശിപാർശ നൽകിയതല്ലാതെ മറ്റൊരു കാര്യത്തിലും താൻ ഇടപെട്ടിരുന്നില്ല. കഴിഞ്ഞ അഞ്ച് വർഷം സ്ഥലം എംഎൽഎ എന്തുകൊണ്ടാണ് ഈ വിഷയം പരിശോധിക്കാതിരുന്നത്?'- അബ്ദുള്ളക്കുട്ടി പറഞ്ഞു.
ക്രമക്കേടുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിലുള്ള പ്രാഥമിക പരിശോധന മാത്രമാണെന്നും റെയ്ഡല്ലെന്നും വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങത്ത് വ്യക്തമാക്കി. 2016-ലെ യുഡിഎഫ് സർക്കാരിന്റെ അവസാനകാലത്താണ് ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനം കണ്ണൂർ കോട്ടയിൽ ഒരുക്കിയത്. അബ്ദുള്ളക്കുട്ടി അന്നത്തെ എംഎൽഎ ആയിരുന്നതിനാൽ വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു. കേസിന്റെ മറ്റ് വിവരങ്ങൾ പറയാനാവില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ലൈറ്റ് ആൻഡ് സൗണ്ട് സ്ഥിരം സംവിധാനമാണെന്നായിരുന്നു പറഞ്ഞെങ്കിലും ഒരു ദിവസം മാത്രമാണ് ഇവിടെ ഷോ നടത്തിയത്. കോട്ട നവീകരിക്കുന്നതിന്റെ ഭാഗമായി ഡിടിപിസിയുമായി ചേര്‍ന്ന് വലിയ പദ്ധതി ആയിരുന്നു വിഭാവനം ചെയ്തിരുന്നത്. ഒരു കോടി രൂപയിലധികം സംസ്ഥാന ഖജനാവില്‍നിന്ന് ചെലവാക്കിയെന്നും പണം ദുര്‍വ്യയം നടത്തിയെന്നുമാണ് ആരോപണം.
താൻ നിരപരാധി; അഴിമതിയിൽ എ.പി അനിൽ കുമാറിന് പങ്കുണ്ട്: എ.പി. അബ്ദുള്ളക്കുട്ടി
02:22 PM Jun 04, 2021 | Deepika.com