തിരുവനന്തപുരം: തീരമേഖലയ്ക്ക് സമഗ്ര പാക്കേജ് നടപ്പാക്കുമെന്ന പ്രഖ്യാപനവുമായി രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ്. തീരദേശത്തിന് 11000 കോടിയുടെ പാക്കേജാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വെള്ളിയാഴ്ച സഭയിൽ പ്രഖ്യാപിച്ചത്.
ദീർഘകാല അടിസ്ഥാനത്തിൽ തീരസംരക്ഷണത്തിന് നടപടി സ്വീകരിക്കും. 40 മുതൽ 75 കിലോമീറ്റർ വരെ തീരത്തുള്ള ഏറ്റവും ദുർബലമായ പ്രദേശങ്ങളിൽ ട്രൈപോഡുകളും ഡയഫ്രം മതിലുകളും സംയോജിപ്പിച്ച് സംരക്ഷണം നൽകും. തീരപ്രദേശത്തിന്റെ ഘടനക്ക് ഏറ്റവും അനുയോജ്യമായ സാങ്കേതിക മാർഗങ്ങൾ കണ്ടെത്തുന്നതിന് ബാത്തിമെട്രിക്, ഹൈഡ്രോഗ്രാഫിക് പഠനങ്ങൾ നടത്തും.
അഞ്ചുവർഷം കൊണ്ട് പൂർത്തീകരിക്കാൻ കഴിയുന്ന പദ്ധതിക്ക് 5300 കോടി രൂപയോളം ചെലവ് വരും. ഏറ്റവും ദുർബലമായ പ്രദേശങ്ങൾ സംരക്ഷിക്കുന്നതിന് ആദ്യഘട്ടത്തിന് 1500 കോടി രൂപ വിഹിതം കിഫ്ബി നൽകും. ജൂലൈയിൽ ഈ പ്രവർത്തി ടെണ്ടർ ചെയ്യാൻ കഴിയും. നാലു വർഷം കൊണ്ട് ഈ പദ്ധതി പൂർത്തിയാക്കാൻ സാധിക്കും. കോസ്റ്റൽ ഹൈവേ പദ്ധതിക്കായി മൊത്തം 6500 കോടി രൂപ ഇതിനകം കിഫ്ബിയിൽ നിന്ന് അനുവദിച്ചു കഴിഞ്ഞു.
കഴിഞ്ഞ സർക്കാരിന്റെ കാലത്താരംഭിച്ച തീരദേശ സ്കൂളുകളുടെയും തീരദേശ മത്സ്യവിപണിയുടെയും നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഈ പദ്ധതികൾ ഉൾപ്പെടെ ഏതാണ്ട് 11,000 കോടി രൂപയുടെ വികസന പദ്ധതികൾ തീരദേശ മേഖലയിൽ വരുന്ന നാലു വർഷം കൊണ്ട് നടപ്പിലാക്കാൻ കഴിയുമെന്ന് കരുതുന്നതായും ധനമന്ത്രി പറഞ്ഞു.
തീരമേഖലയ്ക്ക് പ്രത്യേക കരുതൽ; 11,000 കോടിയുടെ സമഗ്ര പാക്കേജ്
11:18 AM Jun 04, 2021 | Deepika.com