ന്യൂഡൽഹി: സിബിഎസ്ഇ12-ാം ക്ലാസ് ബോർഡ് പരീക്ഷ ഉപേക്ഷിക്കാനുള്ള കേന്ദ്ര തീരുമാനത്തോട് യോജിച്ച് സുപ്രീംകോടതി. കേന്ദ്രം എടുത്ത നിലപാടിൽ ജസ്റ്റീസുമാരായ എ.എം. ഖാൻവില്‍ക്കർ, ദിനേശ് മഹേശ്വരി എന്നിവർ ഉൾപ്പെട്ട ബെഞ്ച് സന്തോഷം പ്രകടിപ്പിച്ചു. തൽക്കാലം സംസ്ഥാന ബോർഡുകളുടെ കാര്യത്തിൽ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
മാർക്ക് നിർണയം പൂർത്തിയാക്കാൻ സമയപരിധി നല്‍കണമെന്ന് ഹർജി നല്കിയ മമത ശർമ്മ ആവശ്യപ്പെട്ടു. ഇതിനായുള്ള മാർഗനിർദേശം തയാറാക്കാൻ രണ്ടാഴ്ച വേണം എന്ന സർക്കാരിൻറെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. മൂന്നു വർഷത്തെ ശരാശരിയെക്കാൾ ഈ വർഷത്തെ ഇതുവരെയുള്ള മാർക്ക് മാത്രം പരിഗണിക്കുക എന്ന നിർദ്ദേശത്തിനാണ് മുൻഗണന.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ജൂണ്‍ 26ന് അവശേഷിക്കുന്ന പരീക്ഷകൾ റദ്ദാക്കുന്നതിനായി സിബിഎസ്ഇ സമർപ്പിച്ച നിർദേശം സുപ്രീംകോടതി അംഗീകരിച്ചിരുന്നു. പ്രത്യേക മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഎസ്ഇ കഴിഞ്ഞ വർഷം ചില സംസ്ഥാനങ്ങളിലെ അവശേഷിച്ച പരീക്ഷകളുടെ ഫലം നിർണയിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് 12-ാം ക്ലാസ് ബോർഡ് പരീക്ഷ ഉപേക്ഷിക്കാൻ തീരുമാനിച്ചത്.
സിബിഎസ്ഇ പരീക്ഷ റദ്ദാക്കിയ കേന്ദ്ര തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിച്ച് സുപ്രീംകോടതി
01:27 PM Jun 03, 2021 | Deepika.com